കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് അധാര്‍മികമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സീറ്റ് കിട്ടാത്തത് കൊണ്ടല്ല പ്രശ്‌നം സൃഷ്ടിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ പരസ്യപ്രസ്താവന വിലക്കുന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് അധാര്‍മികമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ആരും രാജ്യസഭാസീറ്റിലേക്ക് വരരുതെന്ന ഒളി അജണ്ടയാണിത്. എനിക്ക് സീറ്റ് കിട്ടാത്തത് കൊണ്ടാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. നിര്‍ഭാഗ്യവശാല്‍ ഗ്രൂപ്പ് നേതാക്കന്‍മാരുടെ ഇരയാവുകയായിരുന്നു ആ മാധ്യമങ്ങള്‍. പാര്‍ലമെന്ററി രംഗത്ത് നിന്ന് എന്നേ താന്‍ ഉപേക്ഷിച്ചതാണെന്നും തിരുവനന്തപുരത്തെ വസതിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി. ദയവായി മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം കെണികളില്‍ വീഴരുതേ എന്നും സുധീരന്‍ അപേക്ഷിച്ചു. വേറെ ഒന്നും പറയാനില്ലാത്തതിനാലാണ് ഗ്രൂപ്പ് നേതാക്കളുടെ മാനേജര്‍മാര്‍ ഇക്കാര്യം പറയുന്നത്.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് ബാധ്യതയായ മോദി സര്‍ക്കാരിനെ പുറത്താക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റ് തിരുത്താതെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പരസ്യപ്രസ്താവന വിലക്കുന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുകയാണവര്‍. 1994ല്‍ താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ പരസ്യപ്രസ്താവന വിലക്കി. അന്ന് തന്നെ അന്നത്തെ കെ.പി.സി.സി വൈസ്പ്രസിഡന്റായിരുന്ന എം.എം ഹസന്‍ കെ.പി.സി.സി ഓഫീസില്‍ പത്രസമ്മേളനം നടത്തിയെന്നും വി.എം സുധീരന്‍ ചൂണ്ടിക്കാട്ടി. ആര്‍.എസ്.പിക്ക് എം.പി സീറ്റ് നല്‍കിയത് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും അഞ്ച് മിനിറ്റ് കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. അതിന് ചില ഉപാധികളുണ്ടായിരുന്നു.
പലവട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയത്. ഒന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിപ്പുവരുന്ന എം.പി യു.പിഎയ്ക്ക് ഒപ്പം നില്‍ക്കണം. യു.ഡി.എഫിനൊപ്പമുള്ള ആര്‍.എസ്.പിക്കൊപ്പം പ്രവര്‍ത്തിക്കണം. ഇതായിരുന്നു ഉപാധികള്‍. ഇതെല്ലാം അംഗീകരിച്ച ശേഷമാണ് എന്‍.കെ പ്രേമചന്ദ്രന് ലോക്‌സഭാ സീറ്റ് നല്‍കിയത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ അന്തിമഫലം ജോസ് കെ. മാണി രാജ്യസഭയിലെത്തുമ്പോള്‍ ലോക്‌സഭയില്‍ ഒരു സീറ്റ് കുറയും. ഇനി തെരഞ്ഞെടുപ്പിന് 11 മാസമുണ്ട്. ഒരു സീറ്റ് ലോക്‌സഭയില്‍ പ്രധാനമാണ്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിന് അംഗബലം കുറവാണ്. അതില്‍ നിന്ന് ഒരു എം.പി കൂടെ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും. അതിനാല്‍ ഈ തീരുമാനം ഹിമാലയന്‍ ബ്ലണ്ടറാണെന്നും സാമാന്യ ബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതാവും ഇമ്മാതിരി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കെ.പി.സി.സി പ്രസിഡന്റായത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. ക്രൂരമായ നിസംഗതയാണ് അദ്ദേഹം കാണിച്ചത്. താന്‍ സ്ഥാനം ഏറ്റെടുത്ത സമയം ഉമ്മന്‍ ചാണ്ടി എത്തിയില്ല. താമസിച്ച് പോയെന്ന് പറഞ്ഞ് പിന്നീടാണ് എത്തിയത്. പ്രസിഡന്റായ ശേഷം വീട്ടില്‍ പോയി കണ്ടിട്ടും ഉമ്മന്‍ചാണ്ടി നീരസം പ്രകടിപ്പിച്ചു. താന്‍ നടത്തിയ ജനപക്ഷയാത്ര ഉള്‍പ്പെടെ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്നും വി.എം സുധീരന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത യാത്രയായിരുന്നു അത്. അതില്‍ തന്റെ പേര് പറയാന്‍ പോലും ഉമ്മന്‍ചാണ്ടി പിശുക്ക് കാണിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുമായി നടത്തിയ യാത്രയായിരുന്നു. ജനരക്ഷായാത്രയില്‍ അദ്ദേഹം തന്റെ പേര് പോലും പറഞ്ഞില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. രണ്ടാമത് ജനപക്ഷയാത്ര നടത്തിയപ്പോള്‍ പൈസയില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ നോക്കി. എന്നാല്‍ പണമില്ലാതെ പ്രവര്‍ത്തകരെ അണിനിരത്താമെന്ന് താന്‍ പറഞ്ഞു. ശംഖുംമുഖത്ത് നടത്തിയ സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. രണ്ട് ഗ്രൂപ്പ് നേതാക്കളും സഹകരിച്ചില്ല.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലും താഴേ തലത്തില്‍ പ്രവര്‍ത്തകരില്ല. ദുര്‍ബലമാണ്. എന്നിട്ടും സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി. സോളാര്‍ വിവാദം പ്രശ്‌നമായപ്പോള്‍ ജനരക്ഷായാത്രയില്‍ മുഖ്യമന്ത്രിയെ പ്രതിരോധിച്ചു. അതിന് ശേഷമാണ് കോട്ടയത്ത് വെച്ച് ഉമ്മന്‍ചാണ്ടി തന്റെ പേര് പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദപരമായ തീരുമാനങ്ങള്‍ നടത്തി. സാമാന്യബുദ്ധിയുള്ളവര്‍ ചെയ്യില്ല. പോപ്പ് പ്ലാന്റേഷന്‍ വിഷയം പുനപരിശോധിക്കണമെന്ന് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കരുണ എസ്‌റ്റേറ്റിന് കരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തു. അത് ടാറ്റ, ഹാരിസണ്‍ തുടങ്ങിയവര്‍ അനധികൃതമായി വച്ചിരിക്കുന്ന ഭൂമി സാധുതമാക്കാന്‍ വഴിവയ്ക്കുന്നത് കൊണ്ടാണ് തടഞ്ഞതെന്നും സുധീരന്‍ പറഞ്ഞു. ഇതെല്ലാമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത്. കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് പാര്‍ട്ടിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും സംയുക്തയോഗത്തില്‍ താന്‍ പറഞ്ഞെന്നും സുധീരന്‍ വ്യക്തമാക്കി.
ജിഷ വധക്കേസ് സര്‍ക്കാരിനെ ബാധിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ത നിരവധി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനംമറുന്നു. സ്ത്രീ സുരക്ഷ മാധ്യമങ്ങള്‍ നന്നായി കൈകാര്യം ചെയ്തു. പിന്നെ 11 സീറ്റുകളില്‍ രണ്ട് ഗ്രൂപ്പുകളും കാലുവാരി. സീറ്റ് നിര്‍ണയത്തില്‍ അപാകതകളുണ്ടായിരുന്നു. കൊച്ചിയിലെ സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷന്റെ പരാജയത്തിന് കാരണം കെ.പി.സി.സി പ്രസിഡന്റായിരുന്നെന്ന് അദ്ദേഹം അന്ന് പറഞ്ഞു. കൊച്ചിയില്‍ ടോണി ചമ്മിണിയെ നിര്‍ത്താനാണ് കെ.പി.സി.സി നിര്‍ദ്ദേശിച്ചത്. അത് അനുസരിച്ചിരുന്നെങ്കില്‍ യു.ഡി.എഫ് അവിടെ തോല്‍ക്കില്ലായിരുന്നെന്നും സുധീരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ തീരുമാനിച്ചതാണ്. അതിനായി രാജീവ് ഗാന്ധി സ്റ്റഡിസെന്ററിലെ പരിപാടി തെരഞ്ഞെടുത്തു. അവിടേക്ക് പോകുന്നവഴി അറിഞ്ഞു, സുധീരന്‍ രാജിവയ്ക്കണമെന്ന് എം.എം ഹസനും മറ്റ് ചില ഗ്രൂപ്പ് നേതാക്കളും ആവശ്യപ്പെട്ടെന്ന്ത. അതോടെ രാജി ഒഴിവാക്കി. ഇതിനെ നേരിടാന്‍ തീരുമാനിച്ചു. കാരണം രാജിവെച്ചാല്‍ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും എന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന് അറിയാമായിരുന്നെന്നും സുധീരന്‍ വ്യക്തമാക്കി. അവസാന ശ്രമമായി ബൂത്തുകള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ 2010 ബൂത്തുകള്‍ സജ്ജമാക്കി. അതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ പണിതുടങ്ങി. ബൂത്ത് തലത്തിലെങ്ങും ഗ്രൂപ്പ് പ്രാതിനിധ്യം ഇല്ലായിരുന്നു. ഇത് മറ്റ് ജില്ലകളിലും നടപ്പാക്കിയാല്‍ ഗ്രൂപ്പുകളി ഇല്ലാതാകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നെന്നും സുധീരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























