ഒരു കുടുംബം മുഴുവന്‍ ഇല്ലാതായതിന് പിന്നില്‍ ചാത്തൻ സേവ; പ്രത്യേക തരത്തിലുള്ള എഴുത്തുകൾ നിറഞ്ഞ കുറിപ്പ് പ്രകാരം വായില്‍ ടേപ്പ് ഒട്ടിച്ച്, കണ്ണു കെട്ടി 10 മൃതദേഹങ്ങള്‍ വാതിലിന്റെ ഗ്രില്ലില്‍ തൂങ്ങിയ നിലയിൽ; ഒരു മൃതദേഹം കണ്ടെത്തിയത് നിലത്ത് കഴുത്ത് ഞെരിച്ച നിലയിൽ... ഭീകരമായ ആ കാഴ്ചയുടെ നടുക്കത്തിൽ അയൽവാസികൾ

ഒരു കുടുംബത്തില്‍ പതിനൊന്നുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ ചാത്തൻസേവയെന്ന് അന്വേഷണ സംഘം. 10 മൃതദേഹങ്ങള്‍ വാതിലിന്റെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലും ഒരെണ്ണം കഴുത്തു ഞെരിച്ച നിലയില്‍ നിലത്തുമായിരുന്നു. തൂങ്ങി കിടന്ന മൃതദേഹങ്ങളുടെയും കഴുത്തു ഞെരിച്ചിരുന്നു. ഇതോടെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.
പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ചാത്തൻ സേവയിലേയ്ക്ക് മാറിയതെന്നു പൊലീസ് പറഞ്ഞു.
പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാല്‍ വീട്ടിലെ കാവല്‍ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാല്‍ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാന്‍ ഇടയായി.
പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ.
അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ അറിയിച്ചു.
സഹോദരങ്ങളായ ഭൂപീന്ദറും ലളിത് സിങ്ങും തമ്മില്‍ ചെറിയൊരു വഴക്കു പോലും ഉണ്ടായിട്ടില്ല. തലേന്നു രാത്രി ഭൂപീന്ദറിനോടു സംസാരിച്ചിരുന്നവരും സമീപവാസികളിലുണ്ട്. അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള സങ്കടമുണ്ടെന്നു തോന്നിയില്ലെന്നും മറിച്ച് സന്തോഷവാനായിരുന്നെന്നും അയല്‍ക്കാരിലൊരാള്‍ പറഞ്ഞു. കുടുംബത്തിനു സാമ്ബത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. സ്‌കൂള്‍ ഫീസിന്റെ പേരിലും പ്രശ്‌നമുണ്ടായിട്ടില്ല.
പ്രദേശ വാസികളുമായി എല്ലാത്തരത്തിലും നല്ല രീതിയിലാണു ഭാട്ടിയ കുടുംബം ചേര്‍ന്നുപോയത്. വീട്ടിലെ കുട്ടികളാകട്ടെ ശനി രാത്രി 11 വരെ മുറ്റത്തു ക്രിക്കറ്റ് കളിക്കുന്നതും കണ്ടവരുണ്ട്. ഭവ്‌നേഷും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്കയ്ക്കു ജോലിയിലും യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ജൂണ്‍ 17നായിരുന്നു നിശ്ചയം. വിവാഹം ഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അയല്‍ക്കാരെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























