കസൂറില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി ചവറുകൂനയിൽ ഒളിപ്പിച്ച നരാധമന് തൂക്കു കയർ
പാകിസ്ഥാനില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തൂക്കിലേറ്റി. കസൂര്‍ സ്വദേശിയായ ഇമ്രാന്‍ അലിയെയാണ് ഇന്ന് രാവിലെ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദില്‍ സര്‍വാറിന്റെയും ബാലികയുടെ പിതാവിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയില്‍ ചുമത്തിയിരിക്കുന്നത്. ലാഹോറിലെ അതിവേഗ കോടതിയാണ് പ്രതിയായ ഇമ്രാന്‍ അലിക്ക് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് പഞ്ചാബ് പ്രവശ്യയിലെ കസൂറില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചവറുകൂനയില്‍ ഉപേക്ഷിച്ചത്. രണ്ടാഴ്ചയോളം പാക്കിസ്ഥാനെ പിടിച്ചു കുലുക്കിയ പ്രക്ഷോഭങ്ങള്‍ക്കാണ് ആ കൊലപാതകം വഴിവച്ചത്. കുഞ്ഞു സൈനബിനായി ജനം പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. മാധ്യമങ്ങളും പ്രതിഷേധങ്ങളില്‍ നേരിട്ട് പങ്കാളികളായി. ഇതിനെല്ലാമിടെയാണ് അയല്‍ക്കാരനായ ഇമ്രാന്‍ അലിയെന്ന 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല് വധശിക്ഷകള്‍ വിധിച്ചുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തിലൊരു കൃത്യം കൂടാതെ ഒന്‍പത് സമാന കൊലപാതക കേസുകളില്‍ അഞ്ചെണ്ണത്തില്‍ ഇയാളുടെ പങ്ക് കോടതിയില്‍ തെളിഞ്ഞിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും സൈനബിനെ സ്വന്തം മകളായി പരിഗണിച്ച ന്യായാധിപന് നന്ദി പറയുന്നെന്നുമായിരുന്നു സൈനബിന്‍റെ അച്ഛന്‍ അമീന്‍ അന്‍സാരിയുടെ പ്രതികരണം. മകളുടെ കൊലപാതകിയെ തൂക്കിലേറ്റുകയല്ല കല്ലെറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന് സൈനബിന്‍റെ അമ്മ നുസ്രത്ത് ആവശ്യപ്പെട്ടു. മകളെ കൊന്ന് ഉപേക്ഷിച്ച സ്ഥലത്ത് വച്ചുതന്നെ വധശിക്ഷ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha