അലോക് വര്‍മയെ സിബിഐ ഡയറക്ടർ പദവിയില്‍നിന്ന് ഒഴിവാക്കിയത് റഫാല്‍ അന്വേഷണം തടയുന്നതിനെന്ന് രാഹുല്‍ ഗാന്ധി

റഫാല്‍ യുദ്ധവിമാന ഇടപാടിലെ അന്വേഷണം തടയുന്നതിനായാണ് പ്രധാനമന്ത്രി സിബിഐ ഡയറക്ടറെ പദവിയില്‍നിന്ന് ഒഴിവാക്കിയതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ ആരോപണം. ചീഫ് ജസ്റ്റീസിനെയും പ്രതിപക്ഷത്തെയും മറികടന്നതിലൂടെ പ്രധാനമന്ത്രി നിയമം ലംഘിച്ചിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
റഫാല്‍ രേഖകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതെന്ന് ദി വയര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദസോ ഏവിയേഷനില്‍നിന്നു 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിനു സിബിഐ നടപടികള്‍ ആരംഭിച്ചിരുന്നതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നും തേടുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സംബന്ധിക്കുന്ന വിവരങ്ങളാണ് അലോക് വര്‍മ തേടിയത്. ഇതിനു പിന്നാലെയാണു തലപ്പത്തെ അഴിച്ചുപണി. പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയുമാണ് റഫാല്‍ കരാര്‍ സംബന്ധിച്ച് സിബിഐക്കു പരാതി നല്‍കിയത്. ഈ പരാതിയിലാണ് സിബിഐ പ്രാഥമിക അന്വേഷണത്തിനു തുനിഞ്ഞത്.
അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന സിബിഐയിലെ എല്ലാ ഉദ്യോഗസ്ഥരെയും ബുധനാഴ്ച സ്ഥലംമാറ്റിയിരുന്നു. 12 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥന് അജയ് ബസിയെ പോര്‍ട്ട് ബ്ലയറിലേക്കാണ് മാറ്റിയത്. രാവിലെ അലോക് വര്‍മ ഉള്‍പ്പെടെയുള്ളവരുടെ ഓഫീസില്‍ റെയ്ഡു നടത്തുകയും ചെയ്തു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha





















