പളനിസാമിക്ക് ആശ്വാസം;18 വിമത എം .എൽ .എ മാരെ അയോഗ്യരാക്കി മദ്രാസ് ഹൈക്കോടതി;തമിഴ്നാട് 18 മണ്ഡലങ്ങളിലേക്ക് വീണ്ടും ഉപ തിരഞ്ഞെടുപ്പ് നടക്കും

ടി .ടി വി ദിനകാരനൊപ്പം നിന്ന 18 വിമത എം .എൽ .എ മാരെ അയോഗ്യരാക്കിയ സ്പീക്കകറിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.ജസ്റ്റിസ് എം.സത്യനാരായണനാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്.തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കും സര്‍ക്കാരിനും ആശ്വാസം പകരുന്നതാണ് വിധി.
എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനെ തുടർന്ന് സ്പീക്കർ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കുകയായിരുന്നു. ജൂണ്‍ 14 ന് കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിക്ക് വിടുകയായിരുന്നു.
അതേസമയം,വിധി പ്രതികൂലമായതിനാല്‍ തമിഴ്നാട് 18 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും. ഭരണവിരുദ്ധ വികാരം ശക്തമായ തമിഴ്നാട്ടില്‍ ഇതും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികല എഐഎഡിഎംകെ തലപ്പത്ത് മരുമകനായ ടിടിവി ദിനകരനെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ആര്‍കെ നഗറില്‍ നിന്നും മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. 18 എംഎല്‍എമാരെ അയോഗ്യരാക്കിയെങ്കിലും നിലവിലെ ഇടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയില്ല.
എന്നാൽ, വിധി തങ്ങൾക്ക് തിരിച്ചടിയല്ലെന്ന് ടി.ടി.വി ദിനകരൻ പ്രതികരിച്ചു. ഇൗ സാഹചര്യം ഞങ്ങൾ അതിജീവിക്കും. ഇത് ഒരു അനുഭവമാണ്.അതേസമയം, അയോഗ്യരാക്കിയ 18 എം .എൽ .എ മാരുമായി കൂടിയാലോചിച്ചതിനു ശേഷം തുടർ നടപടികൾ എടുക്കുമെന്ന് ടി .ടി വി ദിനകരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























