വിവാഹ മോചനം സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നതിന് പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു മടങ്ങിയ തേജ് പ്രതാപ് യാദവിനെ കാണ്‍മാനില്ല; തേജ്പ്രതാപിന്റെ തിരോധാനത്തിൽ പ്രതികരിക്കാതെ ആര്‍ജെഡി നേതാക്കൾ

വിവാഹ മോചനം സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നതിന് പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു മടങ്ങിയ തേജ് പ്രതാപ് യാദവിനെ കാണ്‍മാനില്ല. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തി ലാലുവിനെ കണ്ട് മടങ്ങിയ തേജ് പ്രതാപ് ഇതുവരെ വീട്ടില്‍ മടങ്ങിയെത്തിയിട്ടില്ലെന്നാണ് വിവരം. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, തേജിനെ കാണാതായതുമായി ബന്ധപ്പെട്ട് ആര്‍ജെഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാറ്റ്നയിലെ ബോധ്ഗയയിലെ ഹോട്ടലിലാണ് തേജ് പ്രതാപ് താമസിച്ചിരുന്നതെന്നും ലാലുവിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്നും കുമാര്‍ സര്‍വജീത് എംഎല്‍എ പറഞ്ഞു. താന്‍ തേജ് പ്രതാപിനെ കാണുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നുവെന്നും സര്‍വജീത് വെളിപ്പെടുത്തി.
ഇതുവരെ ഫോണില്‍ ബന്ധപ്പെടുക പോലും ചെയ്തിട്ടില്ലെന്നു പറഞ്ഞ ബന്ധുക്കള്‍ തേജിന്‍റെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വ്യക്തമാക്കി. ആറു മാസം മുന്‍പാണ് തേജ്പ്രതാപ് വിവാഹിതനായത്. മുന്‍ മുഖ്യമന്ത്രി ദുര്‍ഗപ്രസാദ് റായ്‌യുടെ കൊച്ചുമകളും ആര്‍ജെഡി എംഎല്‍എ ചന്ദ്രികാ റായ്‌യുടെ മകളുമായ ഐശ്വര്യ റായ്‌യെയാണ് തേജ് വിവാഹം കഴിച്ചത്.
നവംബര്‍ രണ്ടിനാണ് തേജ്പ്രതാപ് വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയത്. തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇങ്ങനെ ജീവിക്കാന്‍ ആര്‍ക്കുമാകില്ലെന്നുമായിരുന്നു ലാലുവിനെ കണ്ടിറിങ്ങയ ശേഷമുള്ള തേജ്പ്രതാപിന്‍റെ പ്രതികരണം. അതേസമയം, തേജ്പ്രതാപിനെ കാണാതായ വിഷയത്തില്‍ ഇതുവരെ സ്വന്തം പാര്‍ട്ടിയായ ആര്‍ജെഡി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്തില്‍ നിന്ന് ഔദ്യോഗിക പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























