കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടി;മഹാരാഷ്ട്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാജ് താക്കറെ

മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അവ്‌നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന സംഭവം ഇപ്പോൾ ഏറെ വിവാദം . സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. വ്യവസായി ഭീമന്‍ അനില്‍ അംബാനിക്ക് വേണ്ടിയാണ് കടുവയെ കൊന്നതെന്ന് രാജ് താക്കറെ ആരോപിച്ചു.
അനില്‍ അംബാനിയുടെ പുതിയ പദ്ധതിയിട്ടിരിക്കുന്ന പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്നും പദ്ധതി നടത്തിപ്പിനായി അവ്‌നിയെ കൊല്ലാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും താക്കറെ ആരോപിച്ചു. അനില്‍ അംബാനിയുടെ പ്രൊജക്ടിനെ സംരക്ഷിക്കാനായി വേണ്ടിയാണ് അവ്‌നിയെ കൊലപ്പെടുത്തിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ മനഃസാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്ന് താക്കറെ പറഞ്ഞു.
ആളുകളെ കടുവ കൊന്നിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. പക്ഷെ ലോകത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കാടുകള്‍ മനുഷ്യര്‍ കൈയേറുമ്പോഴാണ് മൃഗങ്ങള്‍ ആക്രമിക്കുന്നത്. അതിന് കടുവയെ കൊല്ലേണ്ട കാര്യമില്ലായിരുന്നു. അതിനെ മയക്കി കിടത്തി കൊണ്ടു പോകാമായിരുന്നു. വനംവകുപ്പ് മന്ത്രി തന്റെ മന്ത്രിസ്ഥാനം അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും താക്കറെ വ്യക്തമാക്കി.
എന്നാല്‍ യവത്മലില്‍ തങ്ങള്‍ക്ക് ഒരു പുതിയ പദ്ധതിയില്ലെന്ന് റിലയന്‍സ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി റിലയന്‍സിന്റെ പുതിയ പദ്ധതി തുടങ്ങുന്നുണ്ടെന്ന് ജില്ലാ അധികാരികള്‍ വ്യക്തമാക്കി. എന്നാല്‍, കടുവ കൊല്ലപ്പെട്ടതിനും റിലയന്‍സിന്റെ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികള്‍ പറയുന്നുണ്ട്.
കടുവയെ വനംവകുപ്പ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രമന്ത്രി മേനക ഗാന്ധിയും തമ്മില്‍ വൻ തർക്കമാണ് ഉടലെടുത്തത് . കടുവയെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ബിജെപി നേതാവും വനംമന്ത്രിയുമായ സുധീര്‍ മുന്‍ഗന്‍തിവാര്‍ രാജി വെയ്ക്കണമെന്നു മനേക ഗാന്ധി ആഞ്ഞടിച്ചിരുന്നു.
എന്നാല്‍ കടുവയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് ആദ്യം രാജിവെയ്‌ക്കേണ്ടതെന്നു മസുധീര്‍ മുന്‍ഗന്‍തിവാര്‍ തിരിച്ചടിച്ചിരുന്നു. പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനകയ്ക്കാണെന്നും അതിനാല്‍ രാജിവെയ്ക്കണമെന്നുമാണ് സുധീര്‍ മുന്‍ഗന്‍തിവാര്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























