ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു തലവേദനയാണ്. കാരണം പ്രമുഖനേതാക്കള്‍ക്ക് അഥവാ ടിക്കറ്റ് നല്‍കാനായില്ലെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ആശങ്കയാണ് മുഖ്യ കാരണം. ബിജെപിയിലും കോണ്‍ഗ്രസിലും ഇപ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ടിക്കറ്റ് ലഭിക്കാത്ത മുതിര്‍ന്ന നേതാക്കള്‍പോലും കൂടുമാറുന്ന കാഴ്ചയാണ് ഇന്ന് നടക്കുന്നത്.
മധ്യപ്രദേശിലും സംഭവം മറിച്ചല്ല. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിംഗാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലെ അജയ്യനായ നേതാവായിരുന്നു സര്‍താജ് സിംഗ്. എങ്കിലും ഇത്തവണ പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേതാവിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഉള്‍പ്പെടുത്തി അഞ്ചാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയും ചെയ്തു. സര്‍താജ് സിംഗ് ബിജെപി വിട്ടെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, ഹൊഷന്‍ഗാബാദില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. മധ്യപ്രദേശ് അസംബ്ലി സ്പീക്കര്‍ സീതാശരണ്‍ ശര്‍മ്മയെയാണ് അദ്ദേഹം നേരിടുക.സിയോണി-മാല്‍വയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു 71 കാരനായ സര്‍താജ് സിംഗ്.
മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 230 അംഗങ്ങളില്‍ 225 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അവശേഷിച്ച അഞ്ചെണ്ണത്തില്‍ മുഖ്യമായത് ബുധ്‌നി മണ്ഡലമാണ്. മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. മുഖ്യമന്ത്രിയ്ക്കെതിരെ കനത്ത ഒരു പോരാളിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഊഴം കാത്തുനില്‍ക്കുന്നത്.
അതേസമയം, ഇത് മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേക്കേറുന്നത്. മുന്‍പ് സഞ്ജയ് ശര്‍മ, പത്മ ശുക്ല എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha























