സര്‍ക്കാർ വിവാദം; ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരേ തമിഴ്നാട്ടില്‍ ആരാധകരുടെ പ്രതിഷേധം

വിജയ് കേന്ദ്രകഥാപാത്രമാകുന്ന സിനിമ സര്‍ക്കാരിലെ രംഗങ്ങള്‍ നീക്കണമെന്നു നിലപാടെടുത്ത ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരേ തമിഴ്നാട്ടില്‍ ആരാധകരുടെ പ്രതിഷേധം. മുന്‍ വര്‍ഷങ്ങളില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരുകള്‍ വിതരണം ചെയ്ത സൗജന്യ സമ്മാനങ്ങള്‍ തല്ലിപ്പൊട്ടിച്ചും, തീവച്ചു നശിപ്പിച്ചുമാണ് ആരാധകര്‍ പ്രതിഷേധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. ഒരാള്‍ വീടിന് അകത്തുവെച്ച് ടിവി തീയിട്ടു നശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തമിഴ്നാട് സര്‍ക്കാരിന്റെയും എഐഎഡിഎംകെ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരേയുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തില്‍നിന്നു നീക്കാന്‍ സംവിധായകന് എ.ആര്. മുരുകദോസ് തയാറായിരുന്നു. വിവാദമായ നാല് ഭാഗങ്ങളാണു നീക്കിയത്. മിക്സിയും ഗ്രൈന്‍ഡറും തീയിലേക്കു വലിച്ചെറിയുന്ന രംഗവും നീക്കിയവയില്‍ ഉള്‍പ്പെടും. ജയലളിതയുടെ 2011 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സൗജന്യ മിക്സിയും ഗ്രൈന്‍ഡറും.
സിനിമയില്‍ ഉപയോഗിക്കുന്ന കോമള എന്ന പേരും നീക്കിയിട്ടുണ്ട്. കോമളവല്ലി എന്നതിന്റെ ചുരുക്കമാണ് കോമളയെന്നും ഇത് ജയലളിതയുടെ യഥാര്‍ഥ പേരിനെയാണ് സൂചിപ്പിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സിനിമയിലെ രണ്ട് സംഭാഷണള്‍ മ്യൂട്ട് ചെയ്യുകയുമുണ്ടായി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ല.
https://www.facebook.com/Malayalivartha























