പള്ളികൾക്ക് ഭഗവാൻ വിഷ്ണുവിന്റെ പേരിടുമെന്ന് ബി.ജെ.പി നേതാവ്

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി നഗരങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആജ് തക്ക് ചാനലില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ബി ജെ പി നേതാവ് സംബിത് പത്രയുടെ ഭീഷണി. ചര്‍ച്ചക്കിടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോട് ആണ് സംബിത് പത്ര പറഞ്ഞത്. മിണ്ടാതിരുന്നില്ലെങ്കിൽ പള്ളിക്ക് വിഷ്ണുവിന്റെ പേര് ഇടും .
ലക്‌നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന്റെ പേര് ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്‌പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നാക്കി മാറ്റിയിരുന്നു.ഇത് സബന്ധിച്ച് അസീം വഖാര്‍ ചോദ്യം ചോദിച്ചതാണ് പാത്രയെ ചൊടിപ്പിച്ചത്. ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണ്.. ആ പേര് മാറ്റി നേതാവിന്റെ പേരാക്കിയത് ഭഗവാന്‍ മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്ന് വഖാര്‍ പറഞ്ഞു. ഇതോടെ കലിയിളകിയ പാത്ര നിങ്ങള്‍ വിഷ്ണുവിനെയാണോ അതോ അല്ലാഹുവിനെയാണോ ആരാധിക്കുന്നതെന്ന് ചോദിച്ചു. വഖാര്‍ താന്‍ അല്ലാഹുവിനെ വിശ്വസിക്കുന്നയാളാണെന്നും എന്നാല്‍ ഹിന്ദുമതത്തെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. ഇതിൽ ക്ഷുഭിതനായ സംബിത് പത്ര – ‘എന്നാല്‍ ഒച്ചയുണ്ടാക്കരുതെന്നും അവിടെ ഇരിക്കണമെന്നും ഉറക്കെ ആവശ്യപ്പെട്ടു. ഇനി മിണ്ടിയാല്‍ മുസ്ലിം പള്ളിയ്ക്ക് വിഷ്ണു ഭഗവാന്റെ പേര് നല്‍കുമെന്നും പാത്ര ഭീഷണിപ്പെടുത്തി. കഴിഞ്ഞയാഴ്ച സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇതേ കാര്യം പറഞ്ഞിരുന്നു. സംബിത് പത്രയുടെ ഈ സംഭാഷണത്തില്‍ എഐഎംഐഎം നേതാവ് പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ മാത്രമാണ് അവതാരകന്‍ ഇടപെട്ടത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കുപ്രസിദ്ധിയുള്ള നേതാവാണ് സംബിത് പത്ര. ഇന്ത്യാ ടുഡേ ചാനല്‍ ചര്‍ച്ചയില്‍ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ചതു വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. പരിപാടിയുടെ അവതാരകനായ രജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ആ പ്രശനം പരിഹരിക്കപ്പെട്ടത്
മുഗള്‍, മുസ്ലീം സ്വാധീനമുള്ള പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ട് . മുഗളസരായ്, അലഹബാദ്, ഫൈസാബാദ് എന്ന സ്ഥലങ്ങള്‍ക്കു ശേഷം ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ എന്നീ സ്ഥലങ്ങളുടെ പേരും മാറ്റാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.
https://www.facebook.com/Malayalivartha























