'നിങ്ങള്‍ ജയിച്ചു ഞാന്‍ തോറ്റു'; താജ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ അജ്മല്‍ കസബ് കുറ്റസമ്മതം നടത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ

താജ് ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും ലഷ്‌കര്‍ ഭീകരനുമായ അജ്മല്‍ കസബ് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രമേഷ് മഹലെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. 'നിങ്ങള്‍ ജയിച്ചു ഞാന്‍ തോറ്റു' എന്നായിരുന്നു കസബിന്റെ കുറ്റസമ്മതം.
തൂക്കിലേറ്റുന്നതിന്റെ തലേന്നാണ് ഇത്തരത്തില്‍ സംസാരിച്ചത് എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2012 നവംബറിലാണ് കസബിനെ തൂക്കിലേറ്റിയത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്നതടക്കം 80 കുറ്റങ്ങളാണ് കസബിനുനേരെയുണ്ടായിരുന്നത്. മുംബൈ താജ് ആക്രമണത്തിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥനായിരുന്ന രമേഷ് ഇപ്പോള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു കഴിയുകയാണ്.
അജ്മല്‍ കസബ് 81 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്. പ്രത്യേകമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള സെക്യൂരിറ്റി സെല്ലും ജയിലില്‍ ഒരുക്കിയിരുന്നു. കോടതിയില്‍ നിന്ന് തൂക്കിലേറ്റാനുള്ള വാറന്റ് ലഭിക്കും വരെ ഇന്ത്യന്‍ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും എന്നുതന്നെയായിരുന്നു കസബിന്റെ വിശ്വാസം.
കസബ് എന്ന 21 കാരനെ കടുത്ത മുറകള്‍ ഉപയോഗിച്ച് ചോദ്യം ചെയ്തത്‌കൊണ്ട് ഗുണം ചെയ്യില്ലെന്ന് ആദ്യം തന്നെ മനസ്സിലാക്കിയെന്നും അതുകൊണ്ട് തന്നെ അയാളെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി.
ഒന്നര മാസത്തെ കസ്റ്റഡിക്ക് ശേഷം ഒരിക്കല്‍ കസബ് തന്നോട് മനസ്സുതുറന്നുവെന്നും 'തന്റെ കുറ്റകൃത്യത്തിന് തൂക്കുക്കയര്‍ നല്‍കാമെങ്കിലും ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ അത് ഉണ്ടാകില്ല. കാരണം വധശിക്ഷ ഇന്ത്യന്‍ നിയമവ്യവസ്ഥ ഇഷ്ടപ്പെടുന്നില്ല'. ഇന്ത്യന്‍ കോടതി വധശിക്ഷ വിധിച്ച് എട്ടു വര്‍ഷമായിട്ടും പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാത്തത് അതിനള ഉദാഹരണമാണ് എന്നായിരുന്നു കസബിന്റെ നിരീക്ഷണമെന്നും അദ്ദേഹം ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി.
കസബ് നിരവധി തവണ അന്വേഷണോദ്യോഗസ്ഥരെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ കേസില്‍ വാദത്തിനൊടുവില്‍ കോടതിയില്‍ റെക്കോര്‍ഡ് ചെയ്യാനായി വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ പാകിസ്താനി പൗരനാണെന്നും നടന്‍ അമിതാഭ് ബച്ചനെ കാണാന്‍ വേണ്ടി ഇന്ത്യയിലേക്ക് ശരിയായ വിസ പ്രകാരം വന്നതാണെന്നും കസബ് പറഞ്ഞു. താന്‍ ജുഹുവിലെ അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ മുന്നില്‍ നിന്നപ്പോള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുവരികയായിരുന്നുവെന്നും കസബ് കോടതിയില്‍ പറഞ്ഞിരുന്നു. പോലീസ് തന്നെ ആയുദ്ധങ്ങള്‍ പിടിപ്പിച്ച ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു. അതേസമയം, ഒരു ചോദ്യത്തിനും നേരായ ഉത്തരം നല്‍കിയില്ലെന്നും മഹാലെ പറഞ്ഞു.
https://www.facebook.com/Malayalivartha























