മോദിയുടെ വിള ഇന്‍ഷുറന്‍സ് 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 കോർപ്പറേറ്റുകൾക്കുള്ള ലൈസൻസ്;ഒരു ജില്ലയില്‍ നിന്ന് മാത്രം കമ്പനിക്ക് ലഭിച്ച പ്രീമിയം 173 കോടി;കർഷകർക്ക് ലഭിച്ചത് വെറും 30 കോടി; കമ്പനി ഉണ്ടാക്കിയത് 143 കോടി

വിളനാശത്തിലും വിലയിടിവിലും പൊറുതിമുട്ടിയ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി എന്ന് പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ച ഫസല്‍ ബിമ യോജന എന്ന മോദിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി ഇടിത്തീയായി.
പദ്ധതി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പണം പിടിച്ച് പറിക്കാനുള്ള ലൈസന്‍സാണെന്ന് രാജ്യമൊട്ടമാകെ വിമര്‍ശനമുയരുമ്പോള്‍ റഫേലിനേക്കാളും വലിയ അഴിമതിയെന്നാണ് ഗ്രാമീണ വാര്‍ത്ത റിപ്പോര്‍ട്ടിംഗ് മേഖലയിലെ രാജ്യത്തെ തന്നെ പ്രമുഖപത്രപ്രവര്‍ത്തകന്‍ സായിനാഥ് പറയുന്നത്.
രാജ്യത്തെ 14 സ്വകാര്യ കമ്പനികളടക്കമുള്ള 18 സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കര്‍ഷകനില്‍ നിന്ന് പ്രീമിയം പിരിച്ച് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കുകയാണ് ഇവ. എന്നാൽ മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരൊറ്റ ഉദാഹരണം മതി കര്‍ഷകരെ എത്ര മാത്രം ഈ കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നറിയാൻ.
വിളനാശവും കൊടിയ വിലയിടിവും കൂലിചെലവുമെല്ലാം പ്രതിസന്ധിയിലാക്കിയ കര്‍ഷകരില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ അടുപ്പക്കാരായ ഒരു കമ്പനി സംസ്ഥാനത്തെ ഒരു ജില്ലയില്‍ നിന്ന് മാത്രം പിരിച്ച പ്രീമിയം തുക 173 കോടി രൂപയാണ്. എന്നാല്‍ ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി കൊടുത്തത് വെറും 30 കോടിയും. ഒരു സംസ്ഥാനത്തെ ഒറ്റ ജില്ലയില്‍ നിന്ന് മാത്രം ഈ കമ്പനി ഉണ്ടാക്കിയത് 143 കോടി രൂപ ലാഭം. അങ്ങനെയെങ്കിൽ രാജ്യത്താകമാനം എല്ലാ ജില്ലകളിലും കൂടി ഈ സ്വകാര്യകമ്പനികള്‍ കര്‍ഷകരെ പിഴിഞ്ഞ് ഉണ്ടാക്കുന്നതെത്ര കോടി വരും- സായി നാഥ് ചോദിച്ചു . ഇത്തരത്തില്‍ രാജ്യത്തെ 600 ജില്ലകളിലായി വന്‍വെട്ടിപ്പ് നടന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍.
68000 കോടി രൂപയാണ് വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ 18 കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.പ്രീമിയത്തിന്റെ 2 ശതമാനം കര്‍ഷകനും എട്ട് ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിച്ചത്.ഈ തുകയാണ് കമ്പനികള്‍ക്ക് നല്‍കിയത്.വരള്‍ച്ചാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നിസാര തുക മാത്രമേ നഷ്ടപരിഹാരയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളു എന്നതാണ് വാസ്തവം.
മോദി സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് 2016-ല്‍ ഫസല്‍ ബീമ യോജന ആരംഭിച്ചത് . പദ്ധതി ആരംഭിച്ചതിന് പിന്നാലെ 2016-17-ലും 2017-18-ലുമായി 47,408 കോടി രൂപ പ്രീമിയം തുകയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കര്‍ഷകരില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിച്ചു.
എന്നാൽ ഈ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 4.85 കോടി കര്‍ഷകരുണ്ടായിരുന്നു. എന്നാല്‍ വര്‍ദ്ധനയുടെ തോത് കുറഞ്ഞു. ഫസല്‍ ബീമ യോജന തുടങ്ങിയ ശേഷം 2017-18-ല്‍ പദ്ധതിയില്‍ രണ്ടു ലക്ഷം അംഗങ്ങളുടെ വര്‍ദ്ധനയേ ഉള്ളൂ.പ്രീമിയം വന്‍തോതില്‍ കൂടുമ്പോള്‍ ഈ കമ്പനികള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്.
ഇന്‍ഷുറന്‍സ് പരിരക്ഷയിലായ കൃഷിയിടം 2016-17ല്‍ 4.6 കോടി ഹെക്ടറായിരുന്നെങ്കില്‍ 2017-18ല്‍ 4.9 കോടി ഹെക്ടറായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷമാവുമ്പോഴേയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കൃഷിയിടം പത്തുകോടി ഹെക്ടറാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ഫസല്‍ ബീമ യോജന തുടങ്ങുന്നതിനു മുമ്പ് 28,564 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കിയിരുന്നു. അതിനു ശേഷം ഈ വര്‍ഷം ഒക്ടോബര്‍ പത്തു വരെയുള്ള കണക്കില്‍ 31,613 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമാണ് നല്‍കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് തുകയുടെ വിതരണത്തില്‍ പത്തു ശതമാനം വര്‍ദ്ധനയേ ഉണ്ടായിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്ലെയിം അപേക്ഷയില്‍ വിളവെടുപ്പു കഴിഞ്ഞു രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് മാര്‍ഗരേഖയെങ്കിലും പലപ്പോഴും ഇത് നടപ്പായില്ല. കാലതാമസം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മേല്‍ 12 ശതമാനം പിഴ ചുമത്തണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, നാലു മാസത്തിലേറെ സമയമെടുത്താണ് ഇപ്പോഴുള്ള ക്ലെയിം നല്‍കിയത്. വ്യവസ്ഥാലംഘനമുണ്ടായിട്ടും കമ്പനികള്‍ക്കെതിരെ യാതൊരുവിധ നടപടിയൊട്ടെടുത്തതുമില്ല.
https://www.facebook.com/Malayalivartha























