ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ, സുബോധ്കുമാര്‍ സിങ്ങിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം പുറത്തുവന്നതോടെ അനിശ്ചിതത്വം അവസാനിച്ചു. യു.പിയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊന്ന കേസ് തുടക്കത്തില്‍ അന്വേഷിച്ചത് സുബോധ്കുമാര്‍ സിങ്ങായിരുന്നു. ബുലന്ദ്ശഹര്‍ ജില്ലയിലെ സയാന മേഖലയിലെ ചിങ്ക്‌രാവതിയിലാണ് തിങ്കളാഴ്ച പകല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.
തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ പൊലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് വ്യാപകമായി തീവെക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുമിത്(20) ആണ് വെടിയേറ്റ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. കല്ലേറില്‍ സുബോധ് കുമാറിന് പരിക്കേറ്റിരുന്നു. 2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ദാദ്രി അന്വേഷണത്തോടെ സംഘ്പരിവാറിന്റെ കണ്ണിലെ കരടായ സുബോധ് കുമാറിനെ കൊലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്ത വന്നതോടെ ഈ നിലക്കുകൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹര്‍ ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു.
സംഭവത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. മാഹൗ ഗ്രാമത്തിലെ വനത്തില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഒരു പ്രത്യേക സമുദായക്കാരാണ് ഇതിനു പിന്നിലെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
" f
https://www.facebook.com/Malayalivartha























