പെൺകുട്ടികൾക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ ഒളിക്ക്യാമറകൾ; കുളിമുറിയിലും കിടപ്പു മുറിയിലും അടക്കം വീടിനകത്ത് പല ഭാഗങ്ങളിലായി പിടിച്ചെടുത്തത് ആറോളം ക്യാമറകൾ; ദൃശ്യങ്ങൾ വ്യക്തമായി കാണാൻ ക്യാമറയുടെ ദിശ മാറ്റിവയ്ക്കാനെത്തുന്ന ഉടമസ്ഥനെ കയ്യോടെ പിടികൂടിയത് ഇങ്ങനെ
ചെന്നെയിൽ പെൺകുട്ടികൾക്ക് താമസിയ്ക്കാനായി വാടകയ്ക്ക് നൽകിയ വീട്ടിൽ ഒളിക്ക്യാമറ വെച്ച വീട്ടുടമസ്ഥൻ പോലീസ് പിടിയിലായി. കുളിമുറിയിലും കിടപ്പു മുറിയിലും അടക്കം വീടിനകത്ത് പല ഭാഗങ്ങളിലായി ആറോളം ക്യാമറകൾ സ്ഥാപിച്ച വീട്ടുടമസ്ഥനെ പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സമ്പത്ത് രാജ് (48) എന്നയാളാണ് അറസ്റ്റിലായത്.
സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാൾ വാടകക്ക് നൽകിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് പെൺകുട്ടികൾ നടത്തിയ പരിശോധനയിലാണ് സ്വിച്ച് ബോർഡിൽ നിന്നും ഒളികാമറ കണ്ടെടുത്തത്. തുടർന്ന് ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല സ്ഥലങ്ങളിലായി സ്ഥാപിച്ച കാമറകൾ യുവതികൾ കണ്ടെടുത്തു. തുടർന്ന് ഇവർ സമ്പത്തിനെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. തുടർന്ന് വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകൾ പൊലീസ് കണ്ടെത്തുകയായിരുന്നു.
സമ്പത്ത് ഇടയ്ക്ക് വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. തനിക്ക് ദൃശ്യങ്ങൾ വ്യക്തമായി കാണുന്നതിന് വേണ്ടി ദിശ മാറ്റിവയ്ക്കാനായിരുന്നു ഇയാൾ ഇടക്ക് ഇവിടെ എത്തിയിരുന്നത്. സമ്പത്തിന്റെ പക്കൽ നിന്ന് 16 മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. കിടപ്പുമുറയിൽനിന്നും വസ്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നുമായി രണ്ട് കാമറകൾ വീതവും കർട്ടന് പുറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോ കാമറ വീതവുമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടിൽ പണികൾ ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇയാൾ ക്യാമറകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സമ്പത്ത് ഇതുവരെയും ഒന്നും തന്നെ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് കൂട്ടിചേർത്തു.
https://www.facebook.com/Malayalivartha