പിടികിട്ടാപ്പുള്ളിയാക്കരുത് ,സ്വത്ത് കണ്ട് കെട്ടരുത് ..വിജയ് മല്ല്യ സുപ്രീംകോടതിയിലേക്ക്
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിജയ് മല്ല്യ സുപ്രീംകോടതിയെ സമീപിച്ചു. കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്
മല്ല്യക്കെതിരെയുള്ള കേസ് നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാതെ സ്വത്തുക്കള്‍ കണ്ട്‌കെട്ടാം.
ഒൻപതിനായിരം കോടി വായ്പാ തട്ടിപ്പ് നടത്തി എന്നാണു മല്ല്യയ്ക്ക് എതിരേയുള്ളകേസ് .
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയ ശേഷമാണ് മല്യ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയത്.ബ്രിട്ടനിലേയ്ക്ക് പോയ മല്യ പിന്നീട് ഇതുവരെ ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രം ബ്രിട്ടനെ സമീപിച്ചത്.
അതേസമയം സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ നേരത്തെ 2017 ഒക്ടോബർ മൂന്നിന് വിജയ് മല്യ ബ്രിട്ടനിൽ വച്ച് അറസ്റ്റിലായിരുന്നു. ലണ്ടനിലെ വസതിയിൽ വച്ച് മല്യയെ അറസ്റ്റ് ചെയ്ത പോലീസ് ലണ്ടന്‍ വെസ്റ്റ്മിസ്റ്റർ കോടതിയിൽ ഹാജരാക്കിയെങ്കിലും മല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു . സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും ബിഒഎസി ഏവിയേഷനുമായുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേസിലെ വിധിയിലാണ് മല്യ അറസ്റ്റിലായത്
വായ്പകുടിശിക വരുത്തി രാജ്യം വിട്ട മല്ല്യയെ ഇന്ത്യക്ക് വിട്ട് നല്‍കണമെന്ന അപേക്ഷയില്‍ ലണ്ടനിലെ കോടതി തിങ്കളാഴ്ച വിധി പറയും. താൻ പണം തട്ടിയെടുത്തതല്ല ..ബിസിനസ്സിൽ നഷ്ടം വന്നതുകൊണ്ടാണ് വായ്‌പ്പാ തിരിച്ചടക്കാതിരുന്നത് എന്ന് മല്യ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു
എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായതെന്നും അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം തിരിച്ചടക്കാൻ പറ്റാതിരുന്നതെന്നുമാണ് മല്യ പറയുന്നത് .ബാങ്കുകളില്‍ നിന്ന് താനെടുത്ത തുക തിരിച്ചടയ്ക്കാമെന്നും മല്യ പറഞ്ഞു. തനിക്ക് 12400 കോടിയുടെ സ്വത്തുണ്ടെന്നാണ് മല്യ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബാങ്കുകളില്‍ നിന്ന് കടമെടുത്തത് 6000 കോടിയാണ്. ഇതിന്റെ പലിശയും ചേര്‍ത്താല്‍ വെറും 10000 കോടിയില്‍ താഴെയെ വരൂ. അതിനാല്‍ തനിക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും മല്യ യുനൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡ് മുഖാന്തിരം കർണാടക ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. 2016 മുതൽ താൻ പൈസ തിരിച്ചടക്കാൻ തയ്യാറായിരുന്നു, എന്നാൽ പണം തിരിച്ചടക്കാനുള്ള അവസരം തനിക്ക് നൽകിയില്ല എന്നാണു മല്യയുടെ വാദം
കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി SBI അടക്കമുള്ള ഇന്ത്യൻ ബാങ്കുകൾക്ക് അനുകൂലമായിരുന്നു . .വിജയ് മല്ല്യ ലണ്ടൻ കോടതിയിൽ ഹാജരാക്കിയ സ്വത്തു സംബന്ധമായ വിവരങ്ങൾ ഇതോടെ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമാകും.
വിജയ് മല്ല്യയുടെ ആഡംബര നൗക, ലണ്ടന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ പിടിച്ചെടുത്തിരുന്നു. 227 കോടി 35 ലക്ഷം രൂപക്കാണ് കപ്പൽ ലേലത്തിൽ പോയത്. ഇതിൽ 2 .3 കോടിരൂപയാണ് മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ ഈടാക്കിയത് . ലണ്ടൻ ബാങ്കിൻറെ പുതിയ ഉത്തരവോടെ ബാക്കിയുള്ള തുക പിടിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ബാങ്കുകൾക്കാകും
മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസില്‍ മല്ല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതിയും ഉത്തരവിട്ടിരുന്നു. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മല്ല്യ ഇപ്പോൾ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha