ബുലന്ദ്ഷഹർ കലാപം; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികനെ പിടികൂടി; ഞെട്ടലോടെ ജനം
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച കേസില്‍ സൈനികനായ ജിതേന്ദ്ര മാലിക് എന്ന ജിത്തു ഫൗജിയെ സൈന്യം പിടികൂടി. അതേസമയം കലാപവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹര്‍ എസ്.പി ഉള്‍പ്പടെ മൂന്ന്പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
ബുലന്ദ്ശഹര്‍ എസ്.എസ്.പി (സിനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിങ് , സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി.എസ്.പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്
ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിലാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കശ്മീരിലെ സോപാര്‍ സൈനിക ക്യാംപിലെ ജവാനായ ജിതേന്ദ്ര മാലിക്കിനെ കലാപസമയത്ത് ദുരൂഹസാഹചര്യത്തില്‍ സുബോധ്കുമാര്‍ സിങിനൊപ്പം കണ്ടതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രദേശവാസികളുടെ മൊഴിയില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു. ഇയാളുടെ പക്കല്‍ തോക്കുണ്ടായിരുന്നതായും വിവരമുണ്ട്.
ഇതാണ് ജിതേന്ദ്ര മാലിക്കിലെക്ക് പൊലീസ് അന്വേഷണം എത്തിച്ചത്. ബുലന്ദ്ഷഹര്‍ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്റെ കൊലപാതകത്തിനും ശേഷം അവിടെനിന്നും കടന്നുകളഞ്ഞ ഇയാള്‍ വെള്ളിയാഴ്ചയാണ് കശ്മീരിലെ സൈനിക ക്യാംപിലെത്തിയത്.
യുപി പൊലീസിന്റെ നിര്‍ദേശപ്രകാരം സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജവാനെ ചോദ്യം ചെയ്യുന്നതിനായി യു.പി പൊലീസ് കശ്മീരിലെത്തി. നേരത്തെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ജിതേന്ദ്ര മാലികിന്റെ മാതാവ് രതന്‍ കൗര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ മകന്‍ പ്രതിയാണെന്ന് തെളിഞ്ഞാല്‍ സ്വന്തം കൈകൊണ്ട് മകനെ വെടിവെച്ച് കൊല്ലുമെന്നും അവര്‍ പ്രതികരിച്ചിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha