മോദിപ്രഭാവം മങ്ങി; ഇനി രാഹുൽ പൊളിക്കും; തണ്ടൊടിഞ്ഞ താമരയ്ക്ക് വീണ്ടും കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കാൻ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് തുടര്‍ന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും എന്നത് തീര്‍ച്ചയാണ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത്‌വന്നതുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകള്‍. ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്.
ചത്തിസ്ഗഡില്‍ ബിജെപിയുടെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ, കളി മാറ്റുന്നത് മധ്യപ്രദേശാണ്. സംഘപരിവാറിന് ഇതുപോലെ ശക്തമായ സംഘടനാസംവിധാനമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. രമണ്‍സിങ്ങോ വസുന്ധരരാജെയോ അല്ല ശിവരാജ്സിങ് ചൗഹാന്‍. എന്നിട്ടും മധ്യപ്രദേശ് നിലനിര്‍ത്താന്‍ ബിജെപിക്കായില്ല. രാജസ്ഥാന്‍ കൈവിട്ടുപോകുമെന്ന് ബിജെപിക്കറിയാമായിരുന്നു.
വസുന്ധരാരാജെ എന്ന ബാദ്ധ്യതയെ തോളില്‍നിന്നിറക്കാനായാല്‍ അത്രയും നന്നെന്ന ചിന്ത എപ്പൊഴോ ബിജെപി നേതൃത്വത്തില്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് അങ്ങിനെയല്ല. അവിടെ വീണാല്‍ 2019 എളുപ്പമാവില്ലെന്ന് ബിജെപിക്കറിയാം. ആ പേടിയാണ് ഇപ്പോള്‍ ബിജെപിയെ ഗ്രസിച്ചിരിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതില്‍ സംശയമില്ല. ഈ മുന്നണിയില്‍ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് കിട്ടണമെങ്കില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചേ തീരുമായിരുന്നു. വിശാല സഖ്യം എന്ന് പറയാന്‍ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല. ശരദപവാറും മമതയും മായാവതിയും അഖിലേഷും ചന്ദ്രബാബുനായിഡുവും എം കെ സ്റ്റാലിനുമൊക്കെ തനിക്ക് താന്‍ പോന്നവരാണ്.
സൂചി കുത്താന്‍ ഇടം കിട്ടിയാല്‍ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവര്‍ ചിന്തിക്കുക. ഓരോ സംസ്ഥാനത്തും മുഖ്യപ്രതിപക്ഷ കക്ഷിയായിരിക്കണം വിശാല സഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തിയ പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് വല്യേട്ടന്‍ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികള്‍. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണിരുന്നെങ്കില്‍ ശരദ്പവാറൊക്കെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുമായിരുന്നത്. രാജസ്ഥാനിലല്ല മദ്ധ്യപ്രദേശിലായിരുന്നു് ബിജെപിയുടെ അഭിമാനപ്പോരാട്ടം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമാര്‍ന്ന തട്ടകമാണിത്. മദ്ധ്യപ്രദേശില്‍ ബിജെപി പരാജയപ്പെട്ടാല്‍ ആത്യന്തികമായി മോദിയോ ശിവ്രാജ്‌സിങ്ചൗഹാനോ അല്ല ആര്‍ എസ് എസ്സ് തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. രണ്ടും കല്‍പിച്ചുള്ള കളിയിലാണ് കോണ്‍ഗ്രസ് ഇവിടെ ഏര്‍പ്പെട്ടത്.
ബിജെപിയുടെ ഹിന്ദുത്വയെ നേരിടാന്‍ രാഹുലിന്റെ ശിവഭക്തി കോണ്‍ഗ്രസ് ആയുധമാക്കിയത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകള്‍ തീര്‍ക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശിവ്രാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. 1977 ല്‍ ഇന്ദിരയുടെ ദുര്‍ഭരണത്തിനെതിരെ ജയപ്രകാശ്നാരായണ്‍ ഉയര്‍ത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. ഒരു ഹന്ദി കവിയുടെ വാക്കുകള്‍ കടമെടുത്താണ് ജെ പി ആ മുദ്രാവാക്യം മെനഞ്ഞത്. '' ജനങ്ങള്‍ വരികയാണ്. കസേര ഒഴിയൂ . '' ഒടുവില്‍ ഇന്ദിരയ്ക്ക് കസേരയില്‍ നിന്നിറങ്ങേണ്ടി വന്നു. ഇതിപ്പോള്‍ രാജസ്ഥാനില്‍ വസുന്ധര വീണിരിക്കുന്നു. മധ്യപ്രദേശില്‍ ചൗഹാന്‍ പുറത്തേക്ക് പോവുന്നു.
ചത്തിസ്ഗഡില്‍ രമണ്‍സിങ് നിലംപരിശായിരിക്കുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ മോദിക്ക് കസേരയില്‍ നിന്നിറങ്ങേണ്ട സമയം ആഗതമായിരിക്കുന്നു എന്ന മുദ്രാവാക്യമായിരിക്കും ഇനി കോണ്‍ഗ്രസ് ുയര്‍ത്തുക. ഇനി പുതിയ കളിയാണ്. ഈ കളിയില്‍ മായാവതിയോ , മമതയോ , ശരദ്പവാറോ , ചന്ദ്രബാബുനായിഡുവോ , ചന്ദ്രശേഖര്‍റാവുവോ അല്ല രാഹുല്‍ തന്നെയായിരിക്കും പ്രതിപക്ഷ നിരയുടെ നായകന്‍. വനവാസക്കാലത്ത് ശ്രീരാമന്‍ നടന്നതായി കരുതപ്പെടുന്ന വഴികള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബിജെപി മുഖ്യ അജണ്ടയാക്കുമ്പോള്‍ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് കോണ്‍ഗ്രസ്സും തയ്യാറല്ലെന്നര്‍ത്ഥം. പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുന്‍നിര്‍ത്തിയല്ല കോണ്‍ഗ്രസ് മദ്ധ്യപ്രദേശില്‍ കളിച്ചത്. കമല്‍നാഥിനും ദിഗ്വിജയ്‌സിങ്ങിനും ജ്യോതിരാദിത്യസിന്ധ്യയ്ക്കുമിടയിൽ അങ്ങിനെയൊരു കളി കളിക്കാന്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനാവുമായിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ താരം രാഹുല്‍ഗാന്ധിയായിരുന്നു.
നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദല്‍ രാഹുല്‍ തന്നെയാണെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോള്‍ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















