ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; ഫട്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന് സുപ്രീം കോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് കമിഷന് നൽകിയ സത്യവാങ്മൂലത്തിൽ തനിക്കെതിരായ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താതിരുന്ന നടപടിയിലാണ് ഫഡ്‌നാവീസിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്. നാഗ്പൂരിൽ അഭിഭാഷകനായ സതീഷ് ഉൗകെയാണ് ഫഡ്‌നാവിസിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതു താൽപര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്.
വിഷയവുമായ് ബന്ധപ്പെട്ട് ഫഡ്‌നാവിസിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേലാണ് കോടതി നടപടി.
2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ ശേഷിക്കുന്ന രണ്ട് ക്രിമിനൽ കേസുകൾ ഫട്നാവിസ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സതീഷ് ഉൗകെ ആരോപിക്കുന്നത്. തട്ടിപ്പ്, മാനനഷ്ട കേസുകളാണ് മറച്ചു വെച്ചതെന്നാണ് ആരോപണം .2015 ൽ ഹർജിയുമായി നാഗ്പൂർ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയെയാണ് സതീഷ് ആദ്യം സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി ഹർജി തള്ളി.
ഇതിനെതിരെ നൽകിയ അപ്പീലിൽ ഹരജി പു:നപരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് സെഷൻസ് കോടതി നിർദേശം നൽകി. സെഷൻസ് കോടതിയുടെ പു:നപരിശോധന ഉത്തരവിന് എതിരെ ഫട്നാവിസ് ബോംെമ്പ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിച്ചു. മജിസ്ട്രേറ്റ് കോടതി വിധിയെ ഹൈക്കോടതി ശരിവെക്കുകയാണ് ചെയ്തത്. ഇതേ തുടർന്നാണ് സതീഷ് ഉൗകെ സുപ്രീം കോടതിയെ സമീപിച്ചത്.
സൊഹ്റാബുദ്ദീൻ കേസിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയയുടെത് കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹരജികൾ നൽകിയവരിൽ ഒരാളാണ് സതീഷ് ഉൗകെ.
നാഗ്പുര്‍ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഫഡ്‌നാവിസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് മുഖ്യമന്ത്രി എന്ന നേട്ടം ഫഡ്‌നാവിസ് സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha