ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു
ഹിന്ദി ഹൃദയഭൂമിയില്‍ മോദിയും യോഗിയും പശുവും ഒരുമിച്ചു ശ്രമിച്ചിട്ടും വിജയിക്കാനാകാതെ പോയത് ഒട്ടൊന്നുമല്ല ബിജെപിയുടെ ദേശീയ നേതൃത്വത്തെ വിഷണ്ണരാക്കിയിരിക്കുന്നത്. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇതിനെ സംബന്ധിച്ച തര്‍ക്കം ചൂടുപിടിച്ചതായാണ് സൂചന. പാര്‍ട്ടിയുടെ ഹിന്ദുത്വ തീവ്രവാദത്തില്‍ വെള്ളം ചേര്‍ക്കണമെന്നും മതേതര വോട്ടുകള്‍ അഭ്യര്‍ത്ഥിക്കാന്‍ കഴിയും വിധം ശാന്തസ്വഭാവിയാകണമെന്നും ഒരു വിഭാഗം വാദിച്ചപ്പോള്‍ മറുഭാഗം അതിനെ ശക്തമായി എതിര്‍ത്തതായി പറയപ്പെടുന്നു. നിലപാട് കടുപ്പിക്കണണെന്നും പുലിരൂപം പുറത്തെടുക്കണമെന്നുമാണ് അവരുടെ ആവശ്യം. അതായത് ആടാകണോ പുലിയാകണോ എന്നതാണ് ഇപ്പോള്‍ ബിജെപി ബുദ്ധികേന്ദ്രങ്ങളുടെ ധര്‍മ്മസങ്കടം.
ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണപരിപാടികള്‍ക്കാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വേദിയായത്. പണം മലവെള്ളം പോലെ ഒഴുകി. കോണ്‍ഗ്രസാകട്ടെ പണമില്ലാതെ ചക്രശ്വാസം വലിക്കുകയും ചെയ്തു. എന്നിട്ടും ഒരിടത്തുപോലും അധികാരത്തിലെത്താന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പണവും അധികാരവും മാത്രംവച്ചുള്ള ഇതേ തന്ത്രം ഇനിയും പരീക്ഷിക്കുന്നത് മണ്ടത്തരമാകുമെന്ന് വലിയൊരു വിഭാഗം കരുതുന്നു. അതാണ് അടവുനയത്തില്‍മാറ്റം വരുത്തണമെന്ന സിദ്ധാന്തത്തിന് പ്രാമുഖ്യം വരാന്‍ കാരണം.
പക്ഷേ, പുതിയ മുഖം അതെന്തായാലും ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. കടുത്ത വര്‍ഗ്ഗീയവാദത്തിലേക്കു തിരിയുകയും രാമക്ഷേത്രനിര്‍മ്മാണത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്നത് ഗുണമാകുമോ ദോഷമാകുമോ എന്ന തീര്‍ത്തു പറയാനാകാത്ത സ്ഥിതിയാണ്. പശുപരിപാലനത്തിനും മുസ്ലീം വേട്ടയ്ക്കും കിട്ടാത്ത പരിഗണന വര്‍ഷങ്ങള്‍ക്കു ശേഷം പൊടിതട്ടിയെടുക്കുന്ന രാമഭൂമിക്ക് ഉണ്ടാകുമോ എന്നതാണ് ചോദ്യം. അത് തടിപിടിക്കാതെ വരികയും പ്രതിപക്ഷം ഭരണപക്ഷമാവുകയും ചെയ്താല്‍ നടമാടിയ വര്‍ഗ്ഗീയലഹളയുടെ പേരില്‍, അതില്‍ നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പേരില്‍ രാജ്യത്തിന്റെ നിയമനടപടികളെ ബിജെപിക്ക് അഭിമുഖീകരിക്കേണ്ടിവരും. പലരും ജയിലഴി എണ്ണേണ്ടിവരും. അതായാത് പുലിരൂപം പുറത്തെടുക്കുന്നത് തീക്കളിയാണ്.
ഇനി ആടുവേഷം കെട്ടിയാലും വിജയിക്കാനുള്ള സാധ്യത പപ്പാതിയാണ്. വരാന്‍ പോകുന്ന ബജറ്റില്‍ ജനക്ഷേമപദ്ധതികള്‍ കുത്തി നിറയ്ക്കുകയും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയാും ചെയ്തു കൊണ്ടുള്ള കണ്‍കെട്ടു പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായത്. അതാകട്ടെ, ഇപ്പോള്‍ത്തന്നെ സമ്പദ് രംഗം തകര്‍ന്നിരിക്കുന്ന രാജ്യത്തിനെ വലിയ കടക്കെണിയിലേക്കാകും നയിക്കുക. അങ്ങനെ ചെയ്തു ഭരണം നിലനിര്‍ത്തിയാല്‍ തന്നെ, രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് മറുപടി പറയേണ്ട ഗതികേടിലേക്ക് വരാന്‍പോകുന്ന ബിജെപി സര്‍ക്കാര്‍ നീങ്ങും. വന്‍കിട മുതലാളിമാരില്‍നിന്ന് നികുതി വാങ്ങാനോ കള്ളപ്പണം പിടിച്ചെടുക്കാനോ കഴിയാത്ത ഒരു സര്‍ക്കാരിനും ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
നോട്ടുനിരോധനവും ജിഎസ്ടിയും നടുവൊടിച്ച ഭാരതത്തിന്റെ ഉദകക്രിയയായി മാറും ജനപ്രിയപരിപാടികളുടെ പ്രഖ്യാപനമെന്നതില്‍ സംശയമില്ല. ഇന്നലെ നടന്ന നേതൃയോഗത്തില്‍, ആത്മവീര്യം നഷ്ടപ്പെട്ട അവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിച്ച അമിത്ഷായും മൌനവ്രതം പാലിച്ചിരുന്ന മോദിയും ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തം.
ചുരുക്കത്തില്‍ ചെകുത്താനും കടലിനുമിടയിലാണ് ബിജെപി പാര്‍ട്ടിയും മോദി ഭരണകൂടവും. ആടാകണോ പുലിയാകണോ എന്ന ചിന്ത പാര്‍ട്ടിയെ കുഴയ്ക്കുമ്പോള്‍, പക്ഷേ, ഭാരതമഹാരാജ്യത്തിലെ ജനത ആഴക്കടലിലേക്ക് കെട്ടിത്താഴ്ത്തിയ അവസ്ഥയിലാണ്. അതുവച്ചുനോക്കുമ്പോള്‍ ബിജെപിയുടെ അവസ്ഥ ഭേദമാമെണെന്നു വേണം പറയാന്‍.
https://www.facebook.com/Malayalivartha