പിണറായിയെ സാക്ഷിയാക്കി ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രഖ്യാപിച്ചു രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രി; ബിജെപി ഇതര സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വേണ്ടെന്ന് പറഞ്ഞ വടക്കൻ ഇന്ത്യൻ ലോബിയ്ക്ക് തിരിച്ചടിയായി തെക്കേ ഇന്ത്യൻ നേതാക്കളുടെ പ്രഖ്യാപനം: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ തലവര മാറുന്നു
മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവായി പ്രകീര്‍ത്തിച്ചുകൊണ്ട് ഡിഎംകെ തലവന്‍ സ്റ്റാലിന്‍ ചെന്നെയില്‍ നടന്ന ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നു പ്രഖ്യാപിച്ചു. ഇതറിഞ്ഞ്, തലസ്ഥാനത്തെ മോദി അനുകൂല മാധ്യമങ്ങള്‍ പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആ പ്രഖ്യാപനം എതിര്‍പക്ഷത്തു ഞെട്ടലുണ്ടാക്കി എന്നതിനു തെളിവായി മാറി.
ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. റോയപ്പേട്ട വൈ.എം.സി.എ. ഗ്രൌണ്ടില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സ്റ്റാലിന്റെ പ്രഖ്യാപനം നടന്നത്. ആ സമയം വേദിയില്‍ സോണിയാഗാന്ധിക്കു പുറമേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി എന്നിങ്ങനെ തേക്കേ ഇന്ത്യന്‍ മുഖ്യമന്ത്രിമാരുടെ നിര തന്നെ ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രതിപക്ഷ ഒത്തുചേരലെന്ന നിലയ്ക്കും ഇതു ശ്രദ്ധേയമായി. മുഖ്യാതിഥികള്‍ ഒത്തൊരുമയോടെ വാളുയര്‍ത്തിപ്പിടിച്ച് യുദ്ധപ്രഖ്യാപനം നടത്തുക കൂടിചെയ്തു. ഈ സമയം, തമിഴ് സിനിമാ ചക്രവര്‍ത്തി രജനീകാന്ത് ഉള്‍പ്പെടെ പ്രമുഖരുടെ വന്‍നിര സദസ്സിലുമുണ്ടായിരുന്നു.
യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കരുണാനിധിയുടെ സ്വപ്നമായിരുന്നു ഇത്തരമൊരു പ്രതിപക്ഷ ഐക്യം എന്ന് അവര്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
നാടിന്റെ സംസ്കാരത്തെയും സ്ഥാപനങ്ങളെയും തകര്‍ക്കുന്ന സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും അതിനെ താഴയിറക്കണമെന്നും രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു. കരുണാനിധിയുടെ ഓര്‍മ്മകള്‍ അതിനു കരുത്തു പകരും. ഇന്ത്യഎന്ന ആശയത്തെയോ സുപ്രീംകോടതിയെയോ റിസര്‍വ് ബാങ്കിനെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ നശിപ്പിക്കാന്‍ നാം അനുവദിച്ചു കൊടുക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ പതിനഞ്ചു വര്‍ഷം പിന്നിലേക്കു കൊണ്ടു പോയതായി സ്റ്റാലിന്‍ പ്രസ്താവിച്ചു.. ഇനിയും അധികാരത്തില്‍ വന്നാല്‍ മോദി രാജ്യത്തെ ഏറ്റവും കുറഞ്ഞത് അമ്പതു വര്‍ഷം പിന്നിലേക്കു കൊണ്ടുപോകും. മോദി ഏകാധിപതിയായ രാജാവിനെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ പ്രതിപക്ഷം ഒന്നിച്ചുചേരുന്നതെന്നും സ്റ്റാലിന്‍ വിശദമാക്കി.
തന്റെ പിതാവിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ടാണ് സ്റ്റാലിന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. മുമ്പ് കരുണാനിധി, ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയും ഇതുപോലെ നായകത്വം പ്രഖ്യാപിച്ച് ആദരിച്ചിട്ടുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എളുപ്പമുള്ള പണിയല്ലെന്ന് ദില്ലി മാധ്യമങ്ങള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇതുവരെ ഇത്തരമൊരു നീക്കത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് കാരണമായി അവര്‍ പറയുന്നത്.
എന്തായാലും, സ്റ്റാലിന്റെ പ്രധാനമന്ത്രി പ്രഖ്യാപനം ആസന്നമായ ലോക് സഭാ തിരഞ്ഞെടുപ്പിനു ചൂടും ചൂരും പകര്‍ന്നിരിക്കുന്നു. നാളെ നടക്കുന്ന മൂന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പ്രതിപക്ഷ ഐക്യത്തിന്റെ വേദികളാക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനം. അതോടെ അങ്കം മുറുകം. പ്രതിരോധവുമായി ബിജെപി കൂടി തട്ടിലിറങ്ങുന്നതോടെ പൊടി പാറാന്‍ തുടങ്ങും. നമുക്ക് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha