മുത്തലാഖ് ബില്‍ ലോക്സഭയില്‍; സഭ നിര്‍ത്തിവച്ചു
മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്സ് എം പി ശശി തരൂർ ബില്ലവതരണത്തെ എതിർത്തു. തുടർന്ന് ബില്ല് രാജ്യതാല്പര്യം ഉയർത്തിപ്പിടിക്കുന്നതാണെന്ന് നിയമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. ബില്ലിനെതിരെ കോണ്‍ഗ്രസിന്‍റെ ശക്തമായ എതിര്‍പ്പിനിടയിലും ബില്ല് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ബഹളത്തെത്തുടര്‍ന്ന് രണ്ട് മണി വരെ ലോക്സഭ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം ആദ്യ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള ബില്ലാണ് നേരത്തെ രാജ്യസഭയിൽ അവതരിപ്പിച്ചത്.
റഫാല്‍ ഇടപാടിനെച്ചൊല്ലിയും ലോക്സഭയിലും രാജ്യസഭയിലും ബഹളം നടന്നു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. 11 മണിയ്ക്ക് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം റഫാല്‍ ഇടപാട് സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് ബഹളം തുടങ്ങിയതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവച്ചു.
രാവിലെ റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് ലോക്സഭയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ അവകാശലംഘനനോട്ടീസ് നല്‍കി. എംപി കെ സി വേണുഗോപാലാണ് അവകാശലംഘനനോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha