ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്ന്കോൺഗ്രസ് നേതാവിന്റെ ആഹ്വാനം
സെമിഫൈനലിൽ ഹിന്ദി ഹൃദയഭൂമിയിയിൽ പൊള്ളുന്ന വിജയം നേടിയിട്ടും കോൺഗ്രസിനെ വിട്ടൊഴിയാതെ
വിവാദങ്ങൾ . തെരെഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിവാദ പ്രസംഗമാണ് നേതൃത്വത്തെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. ഇൻഡോർ-3 മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ ജോഷിയാണ് ബിജെപിയെ കടന്നാക്രമിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുന്നത്
മധ്യപ്രദേശിലെ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിച്ച വിജയ് വർഗീയയുടെ മകൻ ആകാശിനോടാണ് അശ്വിൻ ജോഷി തോറ്റത്. തുടർന്ന് തന്നെ തോൽപ്പിച്ച ബിജെപി പ്രവർത്തകരെ തല്ലിയോടിക്കാനാണ് അണികളോട് അശ്വിൻ ജോഷി ആഹ്വനം ചെയ്തിരിക്കുന്നത്.
"തന്നെ തോൽപ്പിച്ച പാർട്ടിക്കാർക്ക് അഭയം കൊടുക്കരുത്. ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്നാണ് അശ്വിൻ ജോഷി ഒതു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. ബിജെപിക്ക് പിന്തുണ നൽകി തന്നെ തോൽപ്പിക്കാൻ സഹായിച്ചവരെയും വെറുതെ വിടില്ലെന്നാണ് നേതാവിന്റെ മുന്നറിയിപ്പ്".
കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനായി ചിലർ മനപൂർവ്വം ശ്രമങ്ങൾ നടത്തിയിരുന്നു. ഇവരുടെ പട്ടിക തയാറാക്കി ഓരോരുത്തരോടായി കണക്ക് തീർക്കണമെന്നാണ് അശ്വിൻ ജോഷി നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ബിജെപിയെ സഹായിച്ച് പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും. ഇവരെ നമ്മുടെ മണ്ഡലത്തിൽ നിന്നും തുടച്ച് നീക്കണമെന്ന് അശ്വിൻ ജോഷി അണികളോട് പറഞ്ഞു.
താൻ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പൂർണ ഉത്തരവാദിത്തം ബിജെപിക്കാണെന്നാണ് അശ്വിൽ ജോഷി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ആകാശ് വിജയം സ്വന്തമാക്കിയത്. വോട്ട് പിടിക്കാനായി മണ്ഡലത്തിൽ കൈലാഷ് വിജയ് വർഗിയയുടെ നേതൃത്വത്തിൽ പണം വിതരണം ചെയ്തിരുന്നുവെന്ന് അശ്വിൻ ജോഷി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ പരാതി ചെവിക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറായില്ലെന്നാണ് അശ്വിൻ ജോഷിയുടെ ആരോപണം
ഇൻഡോർ-3 മണ്ഡലത്തിൽ 5751 വോട്ടുകൾക്കാണ് ആകാശ് വിജയ് വർഗിയ അശ്വിൻ ജോഷിയെ പരാജയപ്പെടുത്തിയത് . ആകാശ് പതിനയ്യായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു കൈലാഷ് വിജയ് വർഗിയ അവകാശപ്പെട്ടിരുന്നത്. ആകാശിന്റെ ഭൂരിപക്ഷം പതിനയ്യായിരത്തിൽ കുറവാണെങ്കിൽ അതിന്റെ അർത്ഥം ജനങ്ങൾ എന്റെ പ്രവർത്തനത്തിൽ തൃപ്തരല്ല എന്നാണെന്നായിരുന്നു കൈലാഷിന്റെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഭൂരിപക്ഷത്തെക്കുറിച്ച് പരാമർശിക്കാൻ കൈലാഷ് വർഗിയ ഇതുവരെ തയാറായിട്ടില്ല.
സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത കൈലാഷ് വിജയ് വർഗീയ കഴിഞ്ഞ ദിവസം വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിദേശിയുടെ മകനായ രാഹുൽ ഗാന്ധിക്ക് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ലെന്നും ഒരിക്കലും രാജ്യതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നുമായിരുന്നു കൈലാഷിന്റെ പരാമർശം, തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മാനസിക നില തെറ്റിയ അദ്ദേഹത്തിന് ഉടൻ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചത്.
അതേസമയം , തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഭീഷണിയുടെ കാര്യത്തിൽ ബിജെപിക്കാരും ഒട്ടും പിന്നിലല്ല . തനിക്ക് വോട്ടു ചെയ്യാതിരുന്ന ജനങ്ങളെ കരയിപ്പിക്കുമെന്നാണ് ചൗഹാൻ മന്ത്രിസഭയിലെ വനിതാ മന്ത്രി ഭീഷണി മുഴക്കിയിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന അർച്ച ചിത്നിസും കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത് . ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര സിങിനോട് 5120 വോട്ടിനാണ് അർച്ചന തോറ്റത്. എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നായിരിക്കില്ലെന്നാണ് ബിജെപി നേതാവ് ഭീഷണി ഉയർത്തിയത്.
15 വർഷം തുടർച്ചയായുള്ള ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രേദശിൽ ഇക്കുറി കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടെയാണ് സർക്കാർ രൂപികരിക്കുന്നത്. 109 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്.
https://www.facebook.com/Malayalivartha