സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് പങ്കെന്ന് ആരോപണം ; ബിജെപി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തൊട്ടു പിന്നാലെ തന്നെ സിഖ് വിരുദ്ധ കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദം പുകയുകയാണ്. 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി.
ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരഹാരം കിടക്കുന്നത്. സിഖുക്കാരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുന്നതെന്നും കമല്‍നാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നത് വരെ സമരത്തില്‍ തുടരുമെന്നും തേജീന്ദര്‍ പാല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് പോലെ കമല്‍നാഥിനും സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചക്ക് ഒന്നരക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കമൽനാഥിന് ഗവർണർ ആനന്ദിബെൻ പാട്ടീൽ സത്യവാചകം ചൊല്ലിക്കെടുത്തു. സംസ്ഥാനത്തിന്‍റെ 18ാമത്തെ മുഖ്യമന്ത്രിയാണ് കമൽനാഥ്. ചിന്ദ് വാര സീറ്റിൽ നിന്നും ഒമ്പത് തവണ ലോക്സഭാംഗമായി. 230 അംഗ നിയമസഭയിൽ 114 സീറ്റ് വിജയിച്ചാണ് കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി ദേവഗൗഡ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, കർണാടക മുഖ്യമന്ത്രി എച്ച്.ഡി രാമസ്വാമി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻ.സി.പി നേതാവ് ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എം.കെ പ്രേമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha