സിഖ്‌വിരുദ്ധ കലാപക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു; കുറ്റാരോപിതനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു
ചരിത്രത്തിലെ അപൂര്‍വ്വവും ആകസ്മികവുമായ ഒരു മുഹൂര്‍ത്തത്തിന് ഭാരതം ഇന്ന് വേദിയായി. 1984ലെ സിഖ് വിരുദ്ധ കലാപവും കൂട്ടക്കൊലയും സബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു വിധിച്ചു. അതേ കലാപത്തില്‍ കുറ്റാരോപിതനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.
സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് നേരത്തെയുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നാലും ജനാധിപത്യത്തില്‍ സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് ഇരകള്‍ക്ക് ഉറപ്പു നല്‍കേണ്ടതിന്റെ പ്രധാന്യം കോടതി എടുത്തു പറഞ്ഞു.
ഡല്‍ഹി സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ഏറ്റവുമധികം പഴി കേള്‍പ്പിച്ച നേതാക്കളിലൊരാളാണ് സജ്ജന്‍ കുമാര്‍. സിഖുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ജഗദീശ് ടൈറ്റലര്‍ക്കൊപ്പം സജ്ജന്‍ കുമാറും ഉണ്ടായിരുന്നതായി കലാപത്തിന്റെ ഇരകള്‍ മൊഴി നല്‍കി. “ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, എല്ലാറ്റിനെയും കൊല്ലൂ, ഇവന്മാര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു" എന്ന് അലറിവിളിച്ചുകൊണ്ട് കുമാര്‍ അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ വിവരണം കോടതിരേഖകളില്‍ ഉണ്ട്.
2013ലാണ് സജ്ജന്‍ കുമാറിനെ കേസില്‍ നിന്നും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് ശിക്ഷവിധിക്കുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിചാരണക്കോടതി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ കൊല്ലപ്പെട്ട സിഖുകാരുടെ കുടുംബം അപ്പീല്‍ നല്‍കുകയായിരുന്നു.
അതേസമയം, ദല്‍ഹിയിലെ ഗുരുദ്വാര രഖ്ബാഗഞ്ചിന് നേരെയുള്ള ആക്രമണം അടക്കമുള്ളവയിലാണ് കമല്‍നാഥിന് പങ്കുണ്ടെന്ന ആരോപണം വന്നത്. കൊലയ്ക്കും കൊള്ളയ്ക്കുമായെത്തിയ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട്, അക്രമം നടന്ന പലയിടങ്ങളിലും വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച് കമല്‍നാഥിനെ കണ്ടിരുന്നതായി മൊഴികള്‍വന്നു. എന്നാല്‍, ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു അന്നു താന്‍ ഏര്‍പ്പെട്ടിരുന്നത് എന്നാണ് ആരോപണങ്ങളോട് കമല്‍നാഥ് പ്രതികരിച്ചത്. ജസ്റ്റിസ് നാനാവതി കമ്മീഷന്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കമല്‍നാഥിനെ ഒഴിവാക്കുകയും ചെയ്തു.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് വരുമെന്ന സൂചന വന്നുതുടങ്ങിയപ്പോള്‍ത്തന്നെ സിഖ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ പഞ്ചാബിലെ ലുധിയാനയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം, കോടതിവിധിയും കമല്‍നാഥിന്റെ മുഖ്യമന്ത്രിപദവും മനസ്സില്‍ വച്ചുകൊണ്ട് ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത് ശ്രദ്ധേയമാണ്.
തങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരമായ കൂട്ടക്കുരുതിയാണ് സിഖ് വിരുദ്ധകലാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പലപ്പോഴും ഇത് മൂടിവെക്കാനാണ് ശ്രമിച്ചത്. അത്തരം മൂടിവെക്കല്‍ ശ്രമങ്ങള്‍ ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നതായി ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ഈ അവസരത്തിലാണ് ദല്‍ഹി ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ സുപ്രധാനമാകുന്നത്. ഗുജറാത്തടക്കം രാജ്യത്ത് നടന്ന കലാപക്കേസുകളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കോടതി ഇങ്ങനെ പറയുന്നു.
“ഈ കൂട്ടക്കൊലകള്‍ക്കും സംഘടിതമായ അതിക്രമങ്ങള്‍ക്കുമെല്ലാമുള്ള പൊതുസ്വഭാവം ഇവയെല്ലാം തന്നെ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നതാണ്” സംഘപരിവാറുകാര്‍ പ്രതിയായ ഗുജറാത്ത്, കന്ധമാല്‍, മുസഫര്‍നഗര്‍ അടക്കമുള്ള കലാപക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന അവസ്ഥ കോടതി എടുത്തുപറയുന്നു.
ദല്‍ഹി ഹൈക്കോടതി വിധി കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറില്‍ ഒതുങ്ങുകയല്ല, മറിച്ച് പല ബിജെപി നേതാക്കന്മാരിലേക്കു നീളുകയാണെന്നു സാരം.
https://www.facebook.com/Malayalivartha