എൽഡിഎഫുമായി അകന്നു നിൽക്കുന്ന പി സി ജോര്‍ജ്ജ് യു ഡി എഫിലേക്ക് ചേക്കേറാന്‍ തീരുമാനം; സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് മുതിർന്നതിൽ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തി
രാഷ്ട്രീയ ചർച്ചക്ക് വഴിവച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫിസിൽ ജനപക്ഷം ചെയർമാൻ പി.സി. ജോർജിന്റ സന്ദർശനം. സന്ദർശനത്തിന് ശേഷം യു ഡി എഫിലേക്ക് ചേക്കേറാന്‍ പി സി ജോര്‍ജിന്റെ തീരുമാനം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ജോര്‍ജ്ജ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ അവസാനം യു.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശബരിമല യുവതീ പ്രവേശത്തിന് എതിരായ നിലപാട് സ്വീകരിച്ചതോടെ എൽഡിഎഫുമായി അകന്നു നിൽക്കുകയാണ് ഇപ്പോൾ പി.സി. ജോർജ്. നിയമസഭയിൽ ബിജെപിയോടു സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും ജോര്‍ജ് പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ വസതിയില്‍ എത്തി എന്നത് സത്യമാണെന്ന് പി.സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേയ്ക്ക് ഇല്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പി സി ജോര്‍ജ് മുന്നണിയിലേക്ക് വരുന്നു എന്ന വാര്‍ത്തയോട് യു ഡി എഫ് നേതാക്കൾ വളരെ തണുപ്പാണ് രീതിയിലാണ് പ്രതികരിച്ചത്. പിസിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് മുതിർന്നതിൽ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് പി.സിയുടെ പുതിയ നാടകമണെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം വരും ദിവസങ്ങളില്‍ കേരളത്തിലെ യു ഡി എഫ് നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് തന്നെയാണ് പിസി ജോര്‍ജ് നല്‍കുന്ന സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ. രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തില്‍ പി.സി എന്‍.ഡി.എയിലേക്ക് പോകുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു.
ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് അടുത്ത നീക്കം തുടങ്ങി. അടുത്ത തെരഞ്ഞടുപ്പിൽ പരാജയം മണത്ത ജോർജ് ആന്റോ ആന്റണിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാഹുലിനെ കാണാൻ തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ജോർജിനില്ല. അവർ കലാപം ഭയന്ന് ജോർജിനെ സഹായിക്കില്ലെന്നു തന്നെയാണ് കേരളം കരുതുന്നത്. ആന്റോയുടെ വിശ്വാസം ആന്റോയെ രക്ഷിക്കട്ടെ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ജോർജ് വിചാരിച്ചാലും ആന്റോ ജയിക്കാൻ സാധ്യത കുറവാണ്. അവിടെ എം എൽ എ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. വീണക്ക് സഭയുടെ പൂർണ പിന്തുണയുണ്ട്.
അതിനിടെ അൽഫോൺസ് കണ്ണന്താനത്തെ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി ആലോചി ക്കുന്നുണ്ട്. അദ്ദേഹവും സഭയുടെ പിന്തുണ അവകാശപ്പെട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha