മോദി പ്രഭാവത്തിന് മങ്ങൽ ; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വി സംഭവിച്ചതായി റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വി സംഭവിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്പെന്‍ഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്.
80 മണ്ഡലങ്ങളിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത്. ഇതില്‍ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടാപ്പോൾ 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്. മോദി ഏറ്റവും കൂടുതല്‍ പ്രചാരണങ്ങള്‍ നയിച്ചത് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്- 22 റാലികളിൽ മോദി ഇവിടെ പങ്കെടുത്തു. എന്നാല്‍ 54 സീറ്റില്‍ 22 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികളിലാണ് മോദി പങ്കെടുത്തത്. എന്നാല്‍ വിജയിച്ചത് ഒരു മണ്ഡലത്തില്‍ മാത്രമാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇതേ അവസ്ഥ ആയിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചത്.
ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. 2013 ല്‍ 16 സീറ്റുകളാണ് ബി.ജെ.പി ഇവിടെ നേടിയത്. മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും വര്‍ഗീയ പരാമര്‍ശങ്ങളും ബി.ജെ.പിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ബി.ജെ.പി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മോദിയുടെയും ബിജെപിയുടെയും പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്നാണ് എതിരാളികളുടെ വാദം.
https://www.facebook.com/Malayalivartha