രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെന്ന നരേന്ദ്രമോദിയുടെ ആഗ്രഹം പൂവണിയുമോ ?

ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാമതും വരണമെന്നുള്ള നരേന്ദ്രമോദിയുടെ ആഗ്രഹം പൂവണിയുമോ എന്ന കാര്യത്തില്‍ ആശങ്ക പടരുന്നു. പഴയ ഉറ്റവരൊക്ക അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതായുള്ള വാര്‍ത്തകളാണ് ഡല്‍ഹിയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോദിയെ പരസ്യമായി പിന്തുണച്ച യോഗഗുരു ബാബാരാംദേവ് ഇത്തവണ നേരേ തിരിഞ്ഞുനില്‍ക്കുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റേതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്തവനകള്‍.
അടുത്ത പ്രധാനമന്ത്രി ആരാകുമെന്നു ചോദിച്ചപ്പോള്‍ അത് പറയാനാകില്ലെന്നായിരുന്നു രാംദേവിന്റെ പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ പ്രയാസമേറിയതാണ്.
അടുത്ത പ്രധാനമന്ത്രി ആരാണെന്നോ ആരു നയിക്കുമെന്നോ ഒന്നും ഇപ്പോൾ പറയാനാകില്ല. പക്ഷേ കാര്യങ്ങൾ വളരെ രസകരമായ രീതിയിലാണു മുന്നോട്ടു പോകുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കുകയില്ല. ആരെയും എതിർക്കുകയുമില്ല. ഇതാണ് യോഗഗുരുവിന്റെ പ്രഖ്യാപനം. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയെ തുരത്തി കോൺഗ്രസ് മികച്ച തിരിച്ചുവരവു നടത്തിയതിനു പിന്നാലെയാണ് മോദിയുടെ അടുത്ത ആളെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന രാംദേവിന്റെ കരണംമറച്ചില്‍.
രാംദേവിപ്പോള്‍ താന്‍ പഴയ ആളേ അല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. താനൊരിക്കലും രാഷ്ട്രീയത്തിനു ശ്രദ്ധ നൽകിയിട്ടില്ല. രാഷ്ട്രീയപരമായോ മതപരമായോ ഉള്ള ഒരു അജൻഡയും ഇല്ല. ഇന്ത്യ ഹിന്ദു രാജ്യമെന്ന അവകാശവാദവുമില്ല. നമുക്കു വേണ്ടത് ആത്മീയമായ രാജ്യവും ലോകവുമാണ്. യോഗയിലൂടെയും വേദപരിശീലനത്തിലൂടെയും അങ്ങനെയൊരു ഇന്ത്യയെയാണു നമ്മള്‍ ഉണ്ടാക്കേണ്ടത്. ഇങ്ങനെയൊക്കെ വലിയ സന്യാസിയുടെ ഭാഷയിലാണ് ഇപ്പോള്‍ രാംദേവ്ജി സംസാരിക്കുന്നത്.
അതേസമയം, ബിജെപിക്കുള്ളിലും മോദി -അമിത്‍ഷാ കൂട്ടുകെട്ടിനെതിരേ വലിയ പടയൊരുക്കം നടന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. നേതൃത്വത്തിനെതിരേ നിരന്തരം വിവാദ പ്രസ്താവനകളുമായി വരുന്ന മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയാണ് വിമതപക്ഷത്തിന്റെ നേതാവെന്നു വേണം കരുതാന്‍. മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ അമര്‍ഷമുള്ള ആര്‍ എസ് എസ് ആണ് ഇതിനു പിന്നിലെന്നും പറഞ്ഞുകേള്‍ക്കുന്നു.
താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കും എന്നതാണ് ഗഡ്കരിയുടെ ഏറ്റവും പുതിയ പ്രസ്താവന. അതായത് ബിജെപിയുടെ ഇന്നത്തെ ദയനീവസ്ഥയ്ക്കു കാരണം ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ അതമിത് ഷാ ആണെന്ന്.
വിജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടാകും, എന്നാല്‍ തോല്‍വിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ലെന്ന് ശനിയാഴ്ച്ച പുണെയില്‍വച്ച് ഗഡ്കരി പറഞ്ഞത്. ഇത്രയുമായതോടെ അതു വലിയ വിവാദമാവുകയും താന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് ഗഡ്ക്കരി പ്രസ്താവനയുമായി വന്നെങ്കിലും അദ്ദേഹത്തിന് കാര്യമായ എന്തോ ലക്ഷ്യമുണ്ടെന്നു തന്നെയാണ് മോദി പക്ഷം കാണുന്നത്.
ഏറെത്താമസിയാതെ മറ്റൊരു വിവാദവുമായി അദ്ദേഹം വരികയും ചെയ്തു. താന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആരാധകനാണ് എന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ അടുത്ത പ്രസംഗത്തിലെ വാക്കുകള്‍. ജവഹര്‍ലാല്‍ നെഹ്റുവിനെ തെറി വിളിക്കുന്നത് നാമജപം പോലെ കാണുന്ന ബിജെപിക്കാരെ അതു വലിയ വിഷമവൃത്തതിലാക്കുകയും ചെയ്തു. സഹിഷ്ണുതയാണ് ഏറ്റവും വലിയ ഗുണമെന്ന് ഗഡ്ക്കരി പറഞ്ഞതും കൊണ്ടത് ബിജെപി നേതൃത്വത്തിനാണ്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത് എന്നു പറയുന്നതുപോലെ സഹിഷ്ണുത എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ അലര്‍ജിയായ നേതൃത്വം അതിനെ വിമതകലാപമായാണ് വിലയിരുത്തുന്നത്.
ബിജെപിയില്‍ പുതിയ പടനീക്കം നടക്കുകയാണോ എന്ന ചോദ്യത്തിന് താന്‍ ഏതായാലും പ്രധാനമന്ത്രി കസേര ലക്ഷ്യമിടുന്നില്ലെന്നുായിരുന്നു ഗഡ്ക്കരിയുടെ മറുപടി. താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ല. ഗംഗാ ശുചീകരണം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നാണ് ഗഡ്കരി പറയുന്നതെങ്കിലും ആരും മുഖവിലയക്കെടുത്തിട്ടില്ല.
എന്തായാലും, ഡല്‍ഹിയില്‍ ഉരുണ്ടുകൂടുന്ന പുതിയ ഉഷ്ണം മോദിയ്ക്ക് അത്ര സുഖകരമായ കാലാവസ്ഥ ആയിരിക്കുകയില്ലെന്നാണ് കണക്കുകൂട്ടുന്നത്. അദ്ദേഹം വിദേശയാത്രകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഈ ചൂട് അനുഭവിക്കുകതന്നെ വേണ്ടിവരും.
https://www.facebook.com/Malayalivartha






















