മോദിസർക്കാർ കർഷകർക്കൊപ്പം ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്; കർഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിന്റെ വൻ പ്രഖ്യാപനം വരുന്നതായി റിപ്പോർട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. കർഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിന്റെ വൻ പ്രഖ്യാപനം വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം തന്റെ വസതിയിൽ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉൾപ്പെടുത്തി ഏതാണ്ട് മൂന്ന് മണിക്കൂറോളം മോദി കൂടിക്കാഴ്‌ച നടത്തി. ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹൻ സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരുമായാണ് മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയത്.
കാർഷിക കടം എഴുതിത്തള്ളൽ, ഉത്പ്പനങ്ങൾക്ക് ന്യായവില നിശ്ചയിക്കൽ തുടങ്ങി കർഷകരെ ആകർഷിക്കുന്ന വിധത്തിലുള്ള വൻ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പാർലമെന്റിന്റെ ശൈത്യാകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതിനും അപ്പുറമുള്ള നടപടികളിലേക്ക് കടക്കണമെന്ന് യോഗത്തിൽ തീരുമാനമായി. വിപണി വിലയ്‌ക്ക് അനുസൃതമായി കർഷകർക്ക് ന്യായവില ഏർപ്പെടുത്തുക, വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞാലും കർഷകർക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറുക, കർഷകർക്ക് കൂടുതൽ സബ്‌സിഡി നൽകുക എന്നീകാര്യങ്ങളും സർക്കാർ പദ്ധതിയിൽ ആലോചിക്കുന്നുണ്ട്. മദ്ധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഈ പദ്ധതി നടപ്പിലാക്കി വിജയിച്ചിട്ടുണ്ട്. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീം വഴി പിൻവലിക്കാവുന്ന തുക വർദ്ധിപ്പിക്കുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്.
അതേസമയം, അധികാരത്തിലേറി ദിവസങ്ങൾക്കകം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കാർഷിക കടങ്ങൾ എഴുതിത്തള്ളിയ മാതൃകയാണ് മോദി സർക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ തന്ത്രമാണിത്. അഞ്ച് സംസ്ഥാനങ്ങളിൽ തിരിച്ചടിയായത് കർഷകരുടെ കോപമാണെന്ന് മോദി തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരത്തിലേറി നാളിതുവരെ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത മോദി ഇപ്പോൾ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. കർഷകരുടെ വായ്‌പകൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന് നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. ഈ വെല്ലുവിളി മോദി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
അടുത്തിടെ ഭരണം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനിൽ 18,000 കോടി, മധ്യപ്രദേശിൽ 35,000–38,000 കോടി, ഛത്തീസ്ഗഡിൽ 6100 കോടി എന്നിങ്ങനെയാണു വായ്പകൾ എഴുതിത്തള്ളിയത്. കർഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതൽ 62,100 കോടി രൂപ വരെയാണു സർക്കാരുകൾക്കുണ്ടായ സാമ്പത്തിക ബാധ്യത. 2 ലക്ഷം രൂപ വരെയുള്ള കടങ്ങൾ ഒഴിവാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു.
അതേസമയം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക പ്രതിസന്ധി ഒരുതരത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. കാലവർഷവും വിപണിയുമാണു ചെറുകിട കർഷകരെ ബാധിക്കുന്ന നിർണായക ഘടകങ്ങൾ. സാമ്പത്തികമായി നടപ്പാക്കാൻ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കൾ പ്രോൽസാഹിപ്പിക്കരുതെന്ന് സ്വാമിനാഥൻ പറഞ്ഞു.
വായ്പകൾ എഴുതിത്തള്ളുന്നതു കാർഷിക നയത്തിന്‍റെ ഭാഗമാകരുത്. കാർഷിക കടം എഴുതിത്തള്ളുന്നതു സ്ഥിരം പ്രവര്‍ത്തിയാകുന്നതും ദോഷകരമാണ്. അത്രയും പ്രതിസന്ധിയിലാണു കർഷകരെങ്കിൽ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാർഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് എടുക്കേണ്ടതെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















