രാജ്യത്തെ നടുക്കിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കു പിന്നാലെ ഫെബ്രുവരിയിൽ ലോങ്ങ് മാർച്ചിനനൊരുങ്ങി വിദ്യാർത്ഥികളും യുവാക്കളും

മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികളും യുവാക്കളും. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക,തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇവർ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുന്നത് .
കേന്ദ്ര സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിയ കിസാന്‍ലോങ് മാര്‍ച്ച് മാതൃകയിലാണ് ഇവർ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നാഷണല്‍ യങ് ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
ഫെബ്രുവരി ഏഴിനു ചെങ്കോട്ടയില്‍നിന്ന് പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥി-യുവജന പദയാത്രാ പ്രക്ഷോഭം നടത്തും. ഇതിനു മുന്നോടിയായി നാല്‍പതോളം സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനുകളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും ഇതിൽ ഉള്‍പ്പെടുത്തും.
വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്കായി ഏറ്റവും കുറവ് തുക ചെലവഴിച്ച സര്‍ക്കാരാണിതെന്ന് വിദ്യാര്‍ഥിനേതാക്കള്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തിനായി യുപിഎ സര്‍ക്കാര്‍ ബജറ്റിന്റെ 4.77 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചപ്പോള്‍ ഈ സര്‍ക്കാരിന്റേത് കേവലം 3.48 ശതമാനമാണ്. പൊതുബജറ്റിന്റെ പത്തു ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ബിജെപി സര്‍ക്കാരിന് 'ജിയോ' മോഡല്‍ കോളേജുകളോടാണ് കേന്ദ്രത്തിനു പ്രിയമെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ 20 വര്‍ഷത്തിനാഗത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളതെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികളെയും നജീബിന്റെ തിരോധാനത്തിനു പിന്നിലുള്ളവരെയും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിനുള്ളതെന്നും യങ് ഇന്ത്യന്‍ കമ്മിറ്റി പറയുന്നു.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങളും ഒരു കുടക്കീഴിലാക്കും.
മുംബൈ ടിസ്, പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജെഎന്‍യു, അലിഗഢ് മുസ്ലിം സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥി യൂണിയനുകള്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫോറം, ഐസ, മൈനോരിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓള്‍ ആദിവാസി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍, പിന്‍ജ്ര തോഡ്, ബനാറസ് ഹിന്ദു സര്‍വകലാശാല മൂവ്മെന്റ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തുടങ്ങിയവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ ഏകോപനസമിതി.
https://www.facebook.com/Malayalivartha






















