ആരോപണങ്ങൾ യാഥാർഥ്യങ്ങളാകുന്നു !; അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയുടെ പേര് ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്ഫോഴ്സ്മെന്റ്

വിവാദങ്ങളിലായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
ക്രിസ്റ്റ്യന്‍ മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ദില്ലി സിബിഐ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാൻ പോകുന്നയാളും ഇറ്റാലിയൻ വനിതയുടെ മകനുമായ ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. അതേസമയം മിഷേലിനെ 7 ദിവസം കൂടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
2007 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. തുടർന്ന് പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റ്ലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് 2013 ല്‍ കരാര്‍ റദ്ദാക്കുകയായിരുന്നു.
ഈ കരാര്‍ നേടിയതു കൈക്കൂലി നല്കിയാണെന്ന ആരോപണം മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണങ്ങള്‍ നടന്നു. ഇറ്റലിയില്‍ പ്രാരംഭ അന്വേഷണത്തിനുശേഷം ഹെലികോപ്റ്റര്‍ നിര്‍മിക്കുന്ന ഫിന്‍മെക്കാനിക്ക എന്ന സ്ഥാപനത്തിന്റെ മേധാവികളെ അറസ്റ്റ് ചെയ്തു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ കമ്പനിയാണു ഫിന്‍മെക്കാനിക്ക. കരാര്‍ ഉണ്ടാക്കുമ്പോള്‍ ആ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജ്യുസപ്പേ ഓര്‍സി, ഹെലികോപ്റ്റര്‍ വിഭാഗം മേധാവി ആയിരുന്ന ബ്രൂണോ സ്പഞ്ഞോളിനി എന്നിവരാണ് അറസ്റ്റിലായത്.
2016 ആദ്യം ഇവരെ നാലരവര്‍ഷം തടവിനു മിലാനിലെ കോടതി ശിക്ഷിച്ചു. ഇറ്റാലിയന്‍ സുപ്രീംകോടതി ആ ഡിസംബറില്‍ കേസില്‍ പുനര്‍വിചാരണ ഉത്തരവിട്ടു. അതിന്‍റെ ഫലമായി അപ്പീല്‍ കോടതി വിചാരണ നടത്തി തെളിവുകള്‍ ഇല്ലെന്നു കണ്ടെത്തി ഓര്‍സിയെയും സ്പഞ്ഞോളിനിയെയും വിട്ടയച്ചു. ഫിന്‍മെക്കാനിക്ക പിന്നീടു ലെയണാര്‍ഡോ എന്നാക്കി പേരുമാറ്റി.
പിന്നീട് ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ ഫിന്‍മെക്കാനിക്ക കുറേ വര്‍ഷം മുന്‍പ് ഏറ്റെടുത്തതാണ്. ബ്രിട്ടീഷ് ഉപകമ്പനി നിര്‍മിക്കുന്ന മൂന്ന് എന്‍ജിനുകള്‍ ഉള്ള എഡബ്ല്യു 101 ഇനം ഹെലികോപ്റ്ററാണ് ഇന്ത്യന്‍ വ്യോമസേന വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. കരാറിനെപ്പറ്റി ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഇടപാട് തങ്ങള്‍ക്കു ലഭിക്കാനായി ഫിന്‍ മെക്കാനിക്ക ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 423 കോടി രൂപ കൈക്കൂലി നല്കി എന്നായിരുന്നു മാധ്യമങ്ങളിലെ ആരോപണം. ടുണീഷ്യയിലുള്ള രണ്ടു കമ്പനികള്‍ വഴിയാണു പണം കൈമാറിയതെന്നും ദുബായില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് സക്‌സേനയാണ് ഇടനിലക്കാരന്‍ എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡല്‍ഹി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. സക്‌സേനയുടെ ഭാര്യ ശിവാനി അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീടു ജാമ്യത്തിലിറങ്ങി. സക്‌സേനയെ പിടികൂടാനായിട്ടില്ല.
അതേസമയം മിഷേലിനെ അഭിഭാഷകരെ കാണാൻ അനുവദിക്കരുതെന്നും അഭിഭാഷകർ മിഷേലിനെ പറഞ്ഞ് പഠിപ്പിക്കുന്നുവെന്നും ഒരു കുടുംബത്തിന്‍റെ പേര് പറയാൻ മിഷേലിൽ സമ്മർദം ചെലുത്തുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
എന്നാൽ കേസില്‍ അറസ്റ്റിലായ വിവാദ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സ്വാധീനിച്ച് ഇടപാടില്‍ സോണിയയ്ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടകുന്നതെന്ന് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല മുൻപ് ആരോപിച്ചിരുന്നു.
പ്രതികാര നടപടിയായി പ്രതിപക്ഷത്തിനെതിരെ വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യാമായാണെന്നും സുര്‍ജെവാല ആരോപണം ഉന്നയിച്ചിരുന്നു. സോണിയയെക്കുറിച്ച് വ്യാജപ്രസ്താവന നടത്താന്‍ ബിജെപി സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണെന്ന് അയാളുടെ അഭിഭാഷകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത് എന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















