2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് വിജയ് മല്യ വെട്ടിച്ചതിനേക്കാള്‍ വലിയ തുക

പൊതുമേഖലാ ബാങ്കുകള്‍ നാലുവര്ഷംകൊണ്ട് ഇടപാടുകാരില്‍ നിന്ന് പിഴയിനത്തില്‍ പിടിച്ചത് 10,391.43 കോടി രൂപ. 2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്തില്‍ കോടികൾ ഈടാക്കിയത്. അക്കൗണ്ടില്‍ കുറഞ്ഞ തുക (മിനിമം ബാലന്‍സ്) സൂക്ഷിക്കാതിരിക്കുക, സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തുക എന്നീ ഇനത്തിലാണ് ഇത്രയും തുക ബാങ്കുകള്‍ നേടിയെടുത്തത്. അതിനാല്‍ തന്നെ പിഴയ്ക്ക് വിധേയരായവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരായിരിക്കുമെന്നുറപ്പാണ്.
കുറഞ്ഞ തുകയില്ലാതിരുന്നതിനാല്‍ 6,246 കോടി രൂപയും എടിഎം ഇടപാടുകള്‍ക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല.
പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കിയതായും 2017 ഏപ്രിലില്‍ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്. വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു.
എന്നാല്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നാലു വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് 2,894 കോടി രൂപയാണ് എസ്ബിടി പിഴ ഈടാക്കിയത്. മിനിമം ബാലന്‍സ് ഇല്ലാത്തതിനു 2012 വരെ പിഴ ഈടാക്കിയിരുന്ന എസ്ബിടി പിന്നീട് അതു നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2017 ഏപ്രില്‍ 1 മുതല്‍ വീണ്ടും ഈടാക്കി തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക് 493 കോടി, കാനറാ ബാങ്ക് 352 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 348 കോടി, ബാങ്ക് ഓഫ് ബറോഡ 328 കോടി എന്നിങ്ങനെയാണ് ഈടാക്കിയിരിക്കുന്നത്.
എടിഎമ്മില്‍നിന്ന് നിശ്ചിതതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന് എസ്ബിടി 1,554 കോടി രൂപ ഇടപാടുകാരില്‍നിന്നു പിഴ ചുമത്തി. ബാങ്ക് ഓഫ് ഇന്ത്യയാണു രണ്ടാമത് 464 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് 323 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 241 കോടി, ബാങ്ക് ഓഫ് ബറോഡ 183 കോടി എന്നിങ്ങനെയാണു മറ്റു പ്രധാന ബാങ്കുകളുടെ കണക്ക്. ലോക്‌സഭാ എംപി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ചുമത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ബാങ്കുകളെ പറ്റിച്ച് കടന്ന വിജയ് മല്യയും നീരവ് മോദിയുമെല്ലാം തിരികെ അടയ്ക്കാനുള്ള തുകയ്ക്ക് സമാനമായ തുകയാണ് ഇക്കാലയളവില്‍ സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകള്‍ കൈക്കലാക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 9,000 കോടി രൂപയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ബാങ്കുകളില്‍നിന്ന് കടമെടുത്ത് മുങ്ങി, ഇപ്പോള്‍ ബ്രിട്ടണില്‍ സുഖജീവിതം നയിക്കുകയാണ് മല്യ. രത്‌നവ്യാപാരിയായ നീരവ് മോദിയാകട്ടെ ബാങ്കുകളെ പറ്റിച്ചത് ഏകദേശം 11,300 കോടി രൂപയാണ്. പണം തിരികെയടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദിയില്‍നിന്നും തുക തിരികെപിടിക്കാന്‍ ബാങ്കുകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ ഇതേ ബാങ്കുകള്‍ സാധാരണക്കാരനെ പിഴിഞ്ഞ് സമാഹരിച്ച തുക പ്രസക്തമാകുന്നത്.
മിനിമം ബാലന്‍സ്, എടിഎം ഉപയോഗം എന്നിവയുടെ പേരില്‍ ഇടപാടുകാരെ പിഴിയുന്നതിന്റെ പേരില്‍ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ക്കെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, മറ്റേതൊരു സേവന മേഖലയെയും പോലെ തങ്ങളുടെ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ അവകാശമുണ്ടെന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചുവരുന്നത്. മാത്രമല്ല, ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനായി വലിയ തുക ബാങ്കുകള്‍ക്ക് നിക്ഷേപിക്കേണ്ടിവന്നിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണിതെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പിഴകളും സേവനങ്ങള്‍ക്കുള്ള നിരക്കും ഈടാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത് ഇത്ര വേണമെന്ന് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. അക്കാര്യം അതാത് ബാങ്കുകള്‍ക്ക് സ്വയം തീരുമാനിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. സ്വന്തം ബാങ്കിന്റെ എടിഎം വഴി കുറഞ്ഞത് അഞ്ച് തവണ സൗജന്യ ഇടപാട് അനുവദിക്കണമെന്നും കൂടുതല്‍ ഉപയോഗത്തിന് ഓരോന്നിനും ഈടാക്കുന്ന തുക 20 രൂപയില്‍ താഴെയായിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന പരമാവധി തുകയാണ് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha






















