ഈ പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികളുടേതാണ്; ഹിന്ദുക്കള്‍ ന്യൂ ഇയര്‍ ആഘോഷിക്കരുത്; ഹിന്ദു ജനജാഗ്രതി സമിതിയുടെ ഉപദേശം

ഡിസംബര്‍ 31 ന് രാത്രി ന്യൂ ഇയര്‍ ആഘോഷിക്കാനായി കാത്തിരിക്കുന്ന യുവാക്കളില്‍ ഹിന്ദുക്കളായവരെത്തേടി ഒരു ഉപദേശം എത്തിയിരിക്കുകയാണ്. ദയവായി നിങ്ങള്‍ ഈ ആഘോഷങ്ങളില്‍നിന്നു പിന്മാറണം. ഈ പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികളുടേതാണ്. ജനുവരി 1 ന് ഹിന്ദുക്കള്‍ ആഘോഷിക്കരുത്. ഗോവ ആസ്ഥാനമായ ഹിന്ദു ജനജാഗ്രതി സമിതിയാണ് ഈ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. ജനുവരി 1 ന് ചരിത്രപരമോ ആദ്ധ്യാത്മികമോ ആയ യാതൊരു പ്രത്യേകതയും ഇല്ല. ഹിന്ദുക്കള്‍ക്ക് അനുയോജ്യമായ പുതുവര്‍ഷാഘോഷ സമയവും സമിതി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഹിന്ദുക്കളും ചൈത്ര ശുദ്ധ പ്രതിപദം അഥവാ ഗുദ്ധിപദ്‍വയില്‍ പുതുവത്സരം ആഘോഷിക്കണമെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യം. ഏപ്രിലിലാണ് ചൈത്രമാസം വരിക. അതായത്, വെറും നാലു മാസം കാത്തിരുന്നാല്‍ മതി.
പുതുവത്സരാഘോഷം എന്ന പേരില്‍ ഡിസംബര്‍ 31 ന് നടക്കുന്നത് മദ്യപാനവും ബഹളവും മറ്റ് ഹിന്ദുവിരുദ്ധമായ പ്രവൃത്തികളുമാണ്. സന്മാര്‍ഗികമല്ലാത്തെ ഈ പരിപാടികളെല്ലാം ക്രിസ്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. നാം ഹിന്ദുക്കള്‍ ഇതൊന്നും ചെയ്തുകൂട എന്നാണ് ലോകത്ത് സനാതനധര്‍മ്മം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികൾ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നു സമിതി കുറ്റപ്പെടുത്തുന്നു. സമൂഹത്തിന്‍റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യാനേ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഉപകരിക്കൂ.
കലക്ടര്‍ക്കും പൊലീസിനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി പരാതി സമർപ്പിച്ചിരിക്കുകയാണ്. പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികൾക്കും സമിതി നേതൃത്വം നൽകുന്നു. ഹിന്ദു രാഷ്ട്രം പ്രാവർത്തികമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 2002ലാണ് സിമിതി രൂപം കൊണ്ടത്. അന്തർദേശീയ തലത്തിൽ സനാതന ധർമ പരിപാലനമാണ് സംഘടന ലക്ഷ്യമാക്കുന്നതെന്ന് സംഘടനയെ സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളിലെ സജീവ പ്രവര്‍ത്തരാണ് ഹിന്ദു ജനജാഗ്രതാ സിമതിയിലും പ്രവര്‍ത്തിക്കുന്നത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് കൂടുതല്‍ യുവാക്കള്‍ തങ്ങളുടെ ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും ആരംഭിക്കുന്നതെന്ന് സംഘടന ഈയിടെ നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടതായി ഇവർ പറയുന്നു. മാത്രമല്ല, ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുവഴിയാണ് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതെന്നും സമിതി നടത്തിയ സര്‍വ്വേ കണ്ടെത്തി. ഒറ്റ തവണ ന്യൂ ഇയര്‍ ആഘോഷിക്കുന്നതു ക ണ്ടു തന്നെ സ്വന്തം മതത്തത്തോടു വിരക്തി തോന്നുന്ന ബോധശൂന്യരായ ആളുകളാണ് ഇപ്പോഴത്തെ ഹിന്ദുമത വിശ്വാസികള്‍ എന്നത് ഹിന്ദുക്കളോടുള്ള അവഹേളനമായി തോന്നാത്തത് അത് ഹിന്ദു ജനജാഗ്രതാ സമിതി പറയുന്നതു കൊണ്ടാകും.
എന്തായാലും, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയിലേക്കു പോകുന്ന ഹിന്ദുക്കള്‍ സൂക്ഷിക്കണം. അവിടെ വ്യാപക പ്രചാരണമാണ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പിടക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് പത്തു ദിവസം ഭഗവത്ഗീതാ ക്ലാസിലും ഉപദേശ സത്സംഗിലും പങ്കുകൊള്ളേണ്ടി വന്നേക്കാം.
ഇനി അഥവാ ന്യൂ ഇയര്‍ ആഘോഷിക്കണമെന്ന് നിര്‍ബന്ധമുള്ള ഹിന്ദുക്കളുണ്ടെങ്കില്‍ അവര്‍ കേരളത്തില്‍ തന്നെ തുടരുന്നതാണ് ശരീരത്തിനും മനസ്സിനും നല്ലത്. തല്‍ക്കാലം കേരളത്തില്‍ സമിതി പ്രവര്‍ത്തനങ്ങള്‍ ഇവിടില്ല. അതേസമയം, ഇവിടേക്ക് വ്യാപിക്കില്ലെന്ന് തീര്‍ത്തു പറയാനും പറ്റില്ല. പ്രത്യേകിച്ച്, കേരളത്തിലേക്കു കടന്നുയറില്ലെന്ന് നാം കരുതിയ ഇത്തരം എത്രയോ പ്രബോധനങ്ങള്‍ ഇവിടെ ഇതിനകം എത്തിക്കഴിഞ്ഞ അവസ്ഥയില്‍. ഈ പുതുവര്‍ഷം ഹിന്ദുക്കള്‍ക്ക് അത്ര നല്ല സമയമല്ല എന്നു ചുരുക്കം.
https://www.facebook.com/Malayalivartha























