'മിഷൻ 100' ; അധികാരം കൈപ്പിടിയിലൊതുക്കാൻ അമിത്ഷായുടെ പുതിയ തന്ത്രം; 100 ദിവസത്തിനുള്ളിൽ 20 സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. അതുകൊണ്ട് നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ പുത്തൻ പദ്ധതികൾക്ക് അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ അരങ്ങൊരുങ്ങി കഴിഞ്ഞു. ഇതിനായി നരേന്ദ്ര മോദിയെന്ന തുറുപ്പ് ചീട്ട് തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്.
ഇതിനായി 'മിഷൻ 100' എന്ന പദ്ധതിക്ക് അമിത് ഷായും സംഘവും രൂപകൽപന നൽകിയിരിക്കുകയാണ്. നിർണായകമായ ഈ 100 ദിവസത്തിനുള്ളിൽ 20 സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. ഇതിനു പുറമെ 'മിഷൻ 123' എന്ന മറ്റൊരു പദ്ധതിയും ബി.ജെ.പിയുടെ അജണ്ടയിലുണ്ട്. മത്സരിക്കുന്ന 123 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കുക എന്നതാണ് 'മിഷൻ 123'. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കഴിഞ്ഞ വർഷം തന്നെ 123 നിയോജക മണ്ഡലങ്ങളെയും 25 ക്ളസ്‌റ്ററുകളായി പാർട്ടി തിരിച്ചു കഴിഞ്ഞു. ഇതിനായി ഓരോ ക്ളസ്‌റ്ററുകളുടെയും ചുമതല പ്രധാനപ്പെട്ട നേതാക്കൾക്ക് വിഭജിച്ച് നൽകിയിട്ടുണ്ട്.
പാർട്ടി റാലികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളെ കൈയിലെടുക്കാൻ തക്കവണ്ണം ക്ഷേമപരിപാടികളുടെയും മറ്റും ഉദ്‌ഘാടനങ്ങൾ സംഘടിപ്പിച്ചു കൊണ്ടാകും പ്രധാനമന്ത്രി തന്റെ സന്ദർശനം ആരംഭിക്കുക. യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവരിലൂന്നിയ പ്രവർത്തന രീതിയാകും ഇത്തവണ ബി.ജെ.പി കൈകൊള്ളുക. ഓരോ വിഭാഗത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നതിലേക്കായി പാർട്ടി അണികളെ നേതൃത്വം സജ്ജരാക്കി കഴിഞ്ഞു.
കന്നി സമ്മതിദായകരെ ലക്ഷ്യമിട്ടുകൊണ്ട് പഹ്‌ല വോട്ട് മോദി (ആദ്യത്തെ വോട്ട് മോദിക്ക്) എന്ന മുദ്രാവാക്യവും ബി.ജെ.പി ഉയർത്തിയിരിക്കുകയാണ്. ഇതുകൂടാതെ ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളുടെയും പ്രചരണം വ്യാപകമായി ജനങ്ങളിലേക്കെത്തിക്കാൻ ബൂത്ത് തലത്തിലുള്ള പാർട്ടി പ്രവർത്തകർക്ക് അമിത് ഷാ നേരിട്ടു തന്നെ നിർദേശവും നൽകിയതായാണ് സൂചന.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍. ഈ തിരിച്ചടികൾ ഉൾക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. 2019ലെ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ.പി ലക്ഷ്യമിടുന്നില്ല. അതേസമയം വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha























