അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിൽ മോദി; ലാലേട്ടന്‍ ഫാന്‍സുകാര്‍ ഒടിയന്‍ കാത്തിരുന്നതിനേക്കാള്‍ തീവ്രതയോടെ ഒരു സിനിമ റിലീസിനായി ഇപ്പോള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മോദിയും ബിജെപിയും; രക്ഷപെടാനുള്ള അവസാന പിടിവള്ളി പൊട്ടുമോ?

പുതുവര്‍ഷം പിറക്കുകയാണ്. അടുത്ത നൂറു ദിവസത്തിനുള്ളില്‍ ഭാരതം ബൃഹത്തായ ലോക് സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ബിജെപിക്കും നരേന്ദ്രമോദിക്കും നല്ല കാലാവസ്ഥയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഇന്ത്യാക്കാരുടെ മനസ്സു മാറാന്‍ നൂറു ദിവസമൊക്കെ ധാരാളം എന്ന മനോഭാവമാണ് ഇപ്പോഴും ബിജേപിയ്ക്കും മോദിയ്ക്കുമുള്ളത്. അത്ഭുതങ്ങള്‍ സംഭവിക്കുമെന്നു തന്നെ അവര്‍ കരുതുന്നു.
അതിലൊരു അത്ഭുതം വരാന്‍ പോവുകയാണ്. അത് മറ്റൊന്നുമല്ല, ഒരു സിനിമയാണ്. ലാലേട്ടന്‍ ഫാന്‍സുകാര്‍ ഒടിയന്‍ കാത്തിരുന്നതിനേക്കാള്‍ തീവ്രതയോടെ ഒരു സിനിമ റിലീസിനായി ഇപ്പോള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മോദിയും ബിജേപിയും. മുഴുവന്‍ പ്രതീക്ഷയും ആ സിനിമയിലാണ്. ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആണ് ആ സിനിമ. അബദ്ധത്തില്‍ ആയിപ്പോയ പ്രധാനമന്ത്രി എന്നാണ് അതിന്റെ അര്‍ത്ഥം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതമാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ മാദ്ധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നടനും ബിജെപി എംപിയുമായ അനുപം ഖേർ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്. വിജയ് രത്നാകർ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂലകൃതിയുടെ രചയിതാവായ സഞ്ജയ ബാരുവായി വേഷമിടുന്നത് അക്ഷയ് ഖന്നയാണ്.
‘ഒരു കുടുംബം 10 വർഷം രാജ്യത്തെ ബന്ദിയാക്കിയതിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണുക’ എന്നു ട്വിറ്ററിൽ കുറിച്ചു ബിജെപി ഈ ചിത്രത്തിന്റെ ട്രയിലര്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ സിനിമ വിവാദമായിരിക്കുകയാണ്. ഇത് വൈറലാക്കാനുള്ള ജിവന്മരണ പോരാട്ടത്തിലാണ് ബിജെപി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍. ബിജെപിയുടെ സംസ്ഥാന ഘടകങ്ങള്‍ അടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളും ട്രെയ്‌ലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനുവരി 11ന് ചിത്രം റിലീസ് ചെയ്യാനാണ് ശ്രമം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുങ്ങുന്ന ചിത്രമെന്ന ദുഷ്പേര് ചിത്രീകരണം ആംരംഭിച്ച ഘട്ടം മുതല്‍ ഉണ്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.
കോണ്‍ഗ്രസ് കുടുംബവാഴ്ചയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിക്കസേരയിലേക്കു പിൻഗാമി തയാറാകും വരെയുള്ള രാജപ്രതിനിധി മാത്രമായിരുന്നോ മൻമോഹൻ സിങ് എന്ന ചോദ്യമുന്നയിച്ച് സിനിമാക്കഥയിലൂടെ രാഹുൽ ഗാന്ധിയെ വെട്ടിലാക്കുവാനാണ് ബിജെപി പരിപാടി.
ജീവിച്ചിരിക്കുന്നവരെ ചിത്രീകരിക്കുന്ന സിനിമകള്‍ സാധാരണ ഗതിയില്‍ പ്രോത്സാഹിപ്പിക്കാത്ത സെന്‍സര്‍ബോഡ് ബിജെപിയെ തൃപ്തിപ്പെടുത്തുവാനായി കണ്ണടച്ചുകൊടുത്തു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ ജര്‍മന്‍ നടി സൂസന്നെ ബെര്‍നെറ്റ് സോണിയ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ഗാന്ധിയേയും ആഹാന കുമ്ര പ്രിയങ്കഗാന്ധിയേയും അവതരിപ്പിക്കുന്നു. അതായത് സോണിയാ കുടുംബം ഏതാണ്ട് മുഴുവനായിത്തന്നെ ചിത്രത്തിലുണ്ട്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സമ്മർദത്തിനു വഴങ്ങിയാണു മൻമോഹൻ പ്രവർത്തിച്ചിരുന്നതെന്ന സൂചനകൾ നൽകുന്ന ട്രെയിലറിനേക്കാള്‍ രൂക്ഷമായ ആക്രമണം ചിത്രത്തിലുണ്ടാകുമെന്നാണ് കോണ്‍ഗസ് വൃത്തങ്ങള്‍ ഭയക്കുന്നത്.
ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ സംവിധായകനായ വിജയ് രത്‌നാകര്‍ ഗുട്ടെ, വ്യാജരേഖകള്‍ ചമച്ച് 34 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഓഗസ്റ്റില്‍ അറസ്റ്റിലായ വ്യക്തിയാണ്. പ്രധാന താരം അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ആളും. അങ്ങനെ വിവാദപുരുഷന്മാരും ബിജെപി ബന്ധുക്കളുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സുനില്‍ ബോഹ്‌റയും ധവാല്‍ ഗാഡയും ചേര്‍ന്നാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമിത് മസൂക്കറിന്റെ ന്യൂട്ടണ്‍ ഉള്‍പ്പെടെ പ്രശസ്ത സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ മയങ്ക് തിവാരിയുടേതാണ് രചന.
മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത ആരാധകനായ അനുപം ഖേര്‍ അതിന്റെ പേരില്‍ ധാരാളം പഴി കേട്ടുകൊണ്ടിരിക്കുന്ന അഭിനേതാവാണ്. അടുത്തിടെ, ഭാരതത്തില്‍ വര്‍ഗീയതയും അസഹിഷ്ണുതയും വളരുന്നു എന്നു പ്രതികരിച്ച നസീറുദീന്‍ ഷായെ വിമര്‍ശിക്കാനും അനുപം ഖേര്‍ മുമ്പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ നിലവില്‍ ഛണ്ഡിഗഡില്‍ നിന്നുള്ള ബിജെപി ലോക്‌സഭ എംപിയാണ്. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വം ആര്‍എസ്എസിനായിരുന്നു എന്ന് ചിത്രീകരിച്ച് മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്തു പുറത്തിറക്കിയ മറ്റൊരു സംഘപരിവാര്‍ ചിത്രമായ ‘ഇന്ദു സര്‍ക്കാരി’ലും അനുപം ഖേര്‍ പ്രധാന വേഷത്തിലുണ്ടായിരുന്നു.
സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ പതിവായുള്ള മൌനം ആയിരുന്നു മന്‍മോഹന്‍ സിങ്ങിന്റ മറുപടി.
എന്തായാലും, ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ ചിത്രത്തെച്ചൊല്ലി കോൺഗ്രസും ബിജെപിമായുള്ള രാഷ്ട്രീയയുദ്ധം ദിവസം ചെയ്യുന്തോറും മുറുകുന്ന കാഴ്ചയാണ് കാണുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വ്യാജ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ചിത്രത്തെ കോൺഗ്രസ് കാണുന്നത്. എന്നാല്‍, ചിത്രത്തിന്റെ റിലീസ് പാർട്ടി തടയുമെന്ന അഭ്യൂഹം വ്യാജമാണെന്നു കോൺഗ്രസ് വ്യക്തമാക്കി. മധ്യപ്രദേശ് സർക്കാർ ചിത്രം വിലക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചർച്ച ചെയ്യാൻ പോലും യോഗ്യതയില്ലാത്ത ചിത്രത്തിന് അനാവശ്യ പ്രാധാന്യം നൽകാൻ താൽപര്യമില്ലെന്നുമാണ് സംസ്ഥാനത്തെ പാർട്ടി വക്താവ് നരേന്ദ്ര സലൂജ പറഞ്ഞത്. ചിത്രം തങ്ങളെ മുൻകൂട്ടി കാണിക്കാതെ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിലപാടിനെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിലയും ഗുണവുമില്ലാത്ത ഈ ഇലക്ഷന്‍ സ്റ്റണ്ട് ജനങ്ങള്‍തന്നെ തള്ളിക്കളയും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha























