ശുദ്ധികലശം നടത്തേണ്ടത് ക്ഷേത്രത്തിലല്ല തന്ത്രിയുടെ മനസ്സിലാണ് ! ; യുവതി പ്രവേശനത്തിനെത്തുടർന്ന് സന്നിദാനത്ത് ശുദ്ധികലശം നടത്തിയ തീരുമാനത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തൃപ്തി ദേശായി

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് സ്ത്രീശക്തിയുടെ വിജയമാണെന്നും ശുദ്ധികലശം നടത്തേണ്ടത് ക്ഷേത്രത്തിലല്ല തന്ത്രിയുടെ മനസിലാണെന്നും തൃപ്തി പ്രതികരിച്ചു.
ശബരിമലയിൽ കയറിയ ബിന്ദുവിനെയും കനകദുർഗയെയും തൃപ്തി ദേശായി അഭിനന്ദിക്കുകയും ചെയ്തു. ശബരിമലയിൽ വനിതാപ്രവേശനം ഇനിയും ഉണ്ടാകണമെന്നും പൊലീസിന്‍റെയും സർക്കാരിന്‍റെയും ഉത്തരവാദിത്തം കൂടിയിരിക്കുകയാണെന്നും തൃപ്തി ദേശായി പറഞ്ഞു.
തങ്ങൾ മല കയറുന്നതിനു എത്തിയപ്പോൾ സുരക്ഷ നൽകിയില്ല. എന്നാൽ, ഇത്തവണ ആരെയും അറിയിക്കാതെ എത്തിയതിനാൽ സുരക്ഷ ഒരുക്കാനായെന്നും തൃപ്തി പറഞ്ഞു. ശുദ്ധിക്രിയ നടത്തുന്നവരുടെ ചിന്താഗതി ശുദ്ധീകരിക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു. മുൻപ് ശബരിമലദർശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധത്തെതുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ മടങ്ങിപ്പോയിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത്. ഇത് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെയാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്‌ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിറുത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു.
തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.
https://www.facebook.com/Malayalivartha























