കേരളത്തില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന വയലന്‍സ് കണ്ടു മടുത്തവര്‍ക്ക് ഡൽഹിയിലേയ്ക്ക് വരാം; ക്ലാസെടുക്കാന്‍ മുങ്ങയ മോദിക്ക് പിന്നാലെ ഓടി രാഹുല്‍

കേരളത്തില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന വയലന്‍സ് കണ്ടു മടുത്തവര്‍ക്ക് ഡല്‍ഹിയിലേക്കു വരാം. ഇവിടെ സീന്‍ ആകെ കോമഡിയാണ്. പാര്‍ലമന്റില്‍ റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. സുപ്രീംകോടതിയെപ്പോലും കള്ള സത്യവാങ്മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നരേന്ദ്രമോദി നേരിടുന്ന വിവാദമാണ് റഫാല്‍ ഇടപാട്. പ്രതിപക്ഷം ഏറെ വിയര്‍പ്പൊഴുക്കിയാണ് അതിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പക്ഷേ, സമയമായപ്പോള്‍ ചര്‍ച്ചയ്ക്കു മുഖം കൊടുക്കാതെ മോദി ഒറ്റ മുങ്ങല്‍. പൊങ്ങിയത് പഞ്ചാബ് ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍. അവിടെ നടക്കുന്ന പത്താമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉല്‍ഘാടനം ചെയ്യാനെന്നു പറഞ്ഞാണ് മോദി രക്ഷപെട്ടത്. ഇതിനെ പരിഹസിച്ചുകൊണ്ട് ട്വിറ്ററില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഴുതിയ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു.
പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ ലവ്‌ലി സര്‍വകലാശാലയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ് നരേന്ദ്ര മോദി എന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ‘നമ്മുടെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പങ്കെടുക്കാതെ റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടി പഞ്ചാബ് ലവ്‌ലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. അദ്ദേഹത്തോട് ബഹുമാനത്തോടെ റഫാലിനെക്കുറിച്ച് ഞാന്‍ ചോദിച്ച നാലു ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിനുള്ള മറുപടി വാങ്ങിയെടുക്കാനും ലവ്‌ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’- ഇതാണ് രാഹുലിന്റെ ട്വീറ്റ്.
പാര്‍ലമെന്റില്‍ നിന്നും തുറന്ന പുസ്തകമായ റാഫേല്‍ പരീക്ഷയില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടിരിക്കുന്നു എന്നാണ് രാഹുല്‍ രൂക്ഷമായ ഭാഷയില്‍ മോദിയെ കടന്നാക്രമിക്കുന്നത്.
റാഫേല്‍ കരാര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖകളും തന്റെ ഫ്‌ളാറ്റില്‍ മേശപ്പുറത്തുണ്ട് എന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീഖര്‍ പറഞ്ഞതായി മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ഓഡിയോ റെക്കോഡിംഗ് കൈവശമുണ്ടെന്ന് ലോക് സഭയില്‍ രാഹുല്‍ അവകാശപ്പെട്ടിരുന്നു. ഈ ഓഡിയോ റെക്കോഡിംഗ് സഭയില്‍ പ്ലേ ചെയ്യാന്‍ അദ്ദേഹം സ്പീക്കറുടെ അനുമതി തേടുകയും ചെയ്തു.
എന്നാല്‍ സ്പീക്കര്‍ അതിനനുവദിച്ചില്ല. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ റാഫേലില്‍ മറുപടി പറയാതെ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. കരാറിനെ കുറിച്ച് മുഖാമുഖം ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതും മോദി രക്ഷപെട്ടതും ഈ ചര്‍ച്ചയില്‍ നിന്നാണ്. ഇന്നലെ സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ്. രാഹുല്‍ ഗാന്ധിയും അരുണ്‍ ജെയ്റ്റ്‌ലിയും റഫാല്‍ ഇടപാടിനെ ചൊല്ലി രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടു.
റഫാല്‍ കരാറിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ട നാലു ചോദ്യങ്ങളാണ് കഴിഞ്ഞ ദിലസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന് തീരുമാനിച്ചത്?
എന്തിനാണ് റഫാല്‍ ഇടപാടിനെ കുറിച്ചുള്ള രേഖകള്‍ മനോഹര്‍ പരീക്കര്‍ തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്? വിമാനങ്ങള്‍ക്ക് 560 കോടിക്ക് പകരം 1,600 കോടി നല്‍കുന്നതെന്തിന്? എച്ച്.എ.എലിന് പകരം അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയതെന്തിന്?
ഇവയാണ് ആ നാല് ചോദ്യങ്ങള്‍. ഇതുവരെയും മോദിക്കോ ബിജെപിക്കോ വ്യക്തമായ ഉത്തരം പാറയാനില്ലാതെ പോയ ചോദ്യങ്ങളാണിവ. ചര്‍ച്ചയില്‍നിന്നു വിട്ടുനിന്ന പ്രധാനമന്ത്രി അതേസമയം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. ഇതിനെ പരിഹസിച്ച്, മോദിക്ക് ഉത്തരം നല്‍കാന്‍ തയ്യാറെടുക്കാനായി താന്‍ വേണമെങ്കില്‍ മുന്‍കൂറായി ചോദ്യങ്ങള്‍ നല്‍കാമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
എന്തായാലും, ജനാധിപത്യസഭകളില്‍ ഉയരുന്ന ജനപ്രതിനിധികളുടെ ചോദ്യങ്ങളില്‍നിന്ന് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി തുടരുന്ന ഒഴിഞ്ഞുമാറുന്ന മനോഭാവം മോദി ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ടാണെന്നറിയില്ല, പൊതുചോദ്യങ്ങളില്‍ അദ്ദേഹം ഒഴിഞ്ഞുമാറുന്നു. അതേസമയം, പ്രസംഗവേദികളില്‍ വികാരഭരിതനായി കത്തിക്കയറുകയും ചെയ്യുന്നു. ഒരു മൂന്നു മാസം കൂടി കഴിഞ്ഞാല്‍ ലോക് സഭ തിരഞ്ഞെടുപ്പ് വരികയാണ്. താന്‍ ഇത്രനാള്‍ ഒഴിഞ്ഞുമാറിയ ചോദ്യങ്ങളോട് മോദിജി ഒന്നായി ഉത്തരം പറയേണ്ടിവരുമോ എന്നാണ് അഭ്യുദയാകാംക്ഷികള്‍ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha























