എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങളുമായി മോദിയുടെ അഭിമുഖം; ഒരു പത്രമ്മേളനത്തെയെങ്കിലും നേരിടാമോ എന്ന് വെല്ലുവിളി

പത്രസമ്മേളനം നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഭയമാണെന്ന് വിമര്‍ശകര്‍ പറയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ആ പരാതിക്കൊരു അവസാനമുണ്ടാകട്ടെ എന്നു കരുതിയാകണം, ഈ പുതുവര്‍ഷദിനത്തില്‍ മോദിയുടേതായി ഒരു അഭിമുഖം പുറത്തുവന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യുടെ എഡിറ്റര്‍ സ്മിതാ പ്രകാശുമായി നടന്ന അഭിമുഖമായിരുന്നു അത്.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി ഒരു മണിക്കൂറിലേറെ മോദി തിളങ്ങിനിന്ന അഭിമുഖം. ആരാധകരെല്ലാം ഭേഷ് എന്നു പറഞ്ഞു. എന്നാല്‍, മോദിയുടെ മുമ്പുണ്ടായ അപൂര്‍വ്വം അഭിമുഖങ്ങള്‍ പോലെ ഇതും നേരത്തേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ളതു മാത്രമായിരുന്നു എന്ന് അധികം വയ്കാതെ വിമര്‍ശനവുമെത്തി. പൊതുജനത്തെ നേരിട്ട് അഭിമുഖീകരിക്കാനുള്ള മോദിയുടെ ഭയത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി എ.എന്‍.ഐ. അഭിമുഖം പലരും എടുത്തുകാട്ടി.
വിമര്‍ശനങ്ങളില്‍ ഏറ്റവും രൂക്ഷം മോദിയുടെ പഴയ സുഹൃത്തും നിലവിലെ ശത്രുവുമായ ബിജെപി നേതാവ് ശത്രുഖ്നന്‍ സിന്‍ഹയുടേതായിരുന്നു. അദ്ദേഹം പറയുന്നതിങ്ങനെയാണ്. "സർ, മുൻകൂട്ടി തയാറാക്കിയ, കൃത്യമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള, താങ്കളുടെ ടെലിവിഷൻ അഭിമുഖം ഞങ്ങളെല്ലാവരും കണ്ടു. അവസരത്തിനൊത്തു വരുന്ന സത്യസന്ധമായ ചോദ്യങ്ങൾ നേരിടാന്‍ ശേഷിയുള്ള നേതാവായി ഇനി എന്നാണ് അങ്ങ് മാറുക?
അഭിമുഖത്തിൽ മോദി സൗമ്യനും ശാന്തനായി കാണപ്പെട്ടുവെങ്കിലും അതൊക്കെ എഴുതിതയ്യാറാക്കിയ ഉത്തരങ്ങളുടെ പുറത്തുള്ള വ്യാജം മാത്രമായാണ് സിന്‍ഹ കാണുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരെല്ലാം പത്രസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ നാലര വർഷത്തിനുള്ളിൽ ഒരു തവണ പോലും പത്രസമ്മേളനം നടത്തിയിട്ടില്ലാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ്. ഇതെന്താണ് സർ ഇങ്ങനെ- എന്നാണ് ശത്രു ചോദിക്കുന്നത്.
എഎൻഐക്ക് മോദി അനുവദിച്ച അഭിമുഖം വിമർശനങ്ങളും ഏറെ പരിസാഹവുമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ അനാവശ്യമായി അഭിമുഖം നല്‍കിയതുവഴി ഇത്രയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തണമായിരുന്നുവോ എന്ന ചോദ്യം ബിജെപി വൃത്തങ്ങളില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണ് നടന്നതെന്നാണ് പ്രധാന ആക്ഷേപം. മോദി ഉത്തരം തയ്യാറാക്കി നല്‍കിയപ്പോള്‍ അതിന് അനുസരിച്ച് ചോദ്യം തയ്യാറാക്കുക മാത്രമാണ് മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് ചെയ്തതെന്നും വിമർശനമുണ്ട്. പല ഉത്തരങ്ങൾക്കും മറുചോദ്യങ്ങൾ ചോദിക്കാമായിരുന്നിട്ടും അഭിമുഖകാരി അതിന് മുതിർന്നില്ല എന്ന് ആളുകള്‍ പരിഹസിക്കുന്നു.
ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം. എൻ.ഡി.ടി.വി. മാധ്യമപ്രവർത്തകൻ രവീഷ് കുമാറിനെയോ ‘ദ വയറി’ന്റെ കൺസൽട്ടിങ് എഡിറ്റർ വിനോദ് ദുവയെയോ നേരിടാനുള്ള ചങ്കുറപ്പ് മോദിക്കുണ്ടോ എന്നാണ് ശത്രുവിന്റെ ചോദ്യം. കെട്ടുകാഴ്ച്ചകളും നാടകീയമായ പ്രകടനങ്ങളുമില്ലാതെ ധൈര്യത്തോടെയും സത്യസന്ധതയൊടെയും ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു രക്ഷയും ഉണ്ടാകില്ലെന്നാണ് ബിജെപി എംപി കൂടിയായ ശത്രു അഭിപ്രായപ്പെടുന്നത്.
എന്തായാലും, പുതുവത്സരദിനത്തിൽ മോദി നല്‍കിയ ആദ്യത്തെ അഭിമുഖം ഏറെ താല്‍പര്യത്തോടെയാണ് രാജ്യം വീക്ഷിച്ചത്. പക്ഷേ, അതില്‍ പുതുതായി ഒന്നും ഉണ്ടായില്ല എന്നതാണ് ആക്ഷേപം. ശബരിമല വിഷയം മുതല്‍ രാമക്ഷേത്രം വരെ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുവെങ്കിലും ഇതൊക്കെ മുമ്പ് മോദി പലകുറി പ്രസംഗങ്ങളില്‍ പറഞ്ഞവ മാത്രമാണെന്നും ആക്ഷേപമുണ്ട്.
അതേസമയം മോദിയെ പുകഴ്ത്തിയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വിഷയങ്ങളും ഒരൊറ്റ അഭിമുഖത്തിലൂടെ പറയുവാന്‍ കഴിഞ്ഞതുതന്നെ വലിയ കാര്യമാണെന്ന് ഇവർ പറയുന്നു. പ്രതിച്ഛായ നന്നാക്കാനുള്ള അവസാനശ്രമമായി ഈ അഭിമുഖത്തെ കാണുന്നവരുമുണ്ട്. മോദിയെ രക്ഷിക്കാന്‍ എഎൻഐ ഒരുക്കിയ രക്ഷാപ്രവർത്തനമായും ഈ അഭിമുഖം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
അഭിമുഖത്തെ വമിര്‍ശിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരു കുറവും വരുത്തിയില്ല. ആത്മരതിയില്‍ അഭിരമിക്കുന്നവന്‍റെ ആത്മഗതം മാത്രമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. അതേസമയം, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കൈവിട്ടുപോയ നിലയിലാണ്. അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തക സ്മിതാ പ്രകാശിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത് കീഴ്പ്പ്പെടുന്നവള്‍ എന്നാണ്. അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും മോദിയുടെ പ്രേരണയ്ക്കു് സ്മിത കീഴ്പ്പെട്ടു എന്നുമാണ് കവി ഉദ്ദേശിച്ചതെങ്കിലും കേട്ടവര്‍ അതിനു വേറെ പല അര്‍ത്ഥങ്ങള്‍ നല്‍കി. മോദിയെ രക്ഷിക്കാനുള്ള ആയുധമായാണ് ബിജെപി രാഹുലിനെ വാക്കിനെ കണ്ടത്.
മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ ഭയപ്പെടുത്തുകയാണെന്നായിരുന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കുറ്റപ്പെടുത്തല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയുടെ ചെറുമകന്‍ എന്നും ജയ്റ്റ്ലി രാഹുലിനെ വിശേഷിപ്പിച്ചു. വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഇടപെടണമെന്ന് ജയ്റ്റ്ലിയും ചില മാധ്യമപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുലിന്‍റേത് മോശം പരാമര്‍ശമാണെന്നും മോദിക്ക് നേരെ നടത്തുന്ന ആക്രമണത്തിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും സ്മിത പ്രകാശ് പ്രതികരിക്കുകയും ചെയ്തു. ഫലത്തില്‍ രാഹില്‍ ഗാന്ധി പെട്ട അവസ്ഥയിലാണ്.
ചുരുക്കത്തില്‍, രാഹുലിന്റെ ഒറ്റവാക്ക് കൊണ്ട് മോദിയുടെ അഭിമുഖമുണ്ടാക്കിയ ക്ഷീണം തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പത്രസമ്മേളനമെങ്കിലും നടത്താനുള്ള നെഞ്ചളവുണ്ടോ മോദിജിക്ക് എന്ന ചോദ്യം കേട്ടതായിപ്പോലും ആരും ഭാവിക്കുന്നില്ല. പത്രസമ്മേളനം നടത്താത്ത പ്രധാനമന്ത്രി എന്ന ചോദ്യം കൂടി കാണാതെ പഠിക്കേണ്ട സ്ഥിതിയിലാണ് പിഎസ് സി എഴുതുന്ന കുട്ടികള്‍.
https://www.facebook.com/Malayalivartha























