സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രതിഷേധിക്കാം; ദേശീയ തലത്തിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ എതിർക്കേണ്ടതില്ല; ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാർലമെന്റിലെത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്ക് സോണിയാ ഗാന്ധിയുടെ ശാസന

ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാർലമെന്റിലെത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്ക് സോണിയാ ഗാന്ധിയുടെ ശാസന. ലോക്സഭയിൽ എംപിമാർ ബാഡ്ജ് കൈമാറിയപ്പോൾ സോണിയ ഗാന്ധി തടയുകയായിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
യുവതി പ്രവേശത്തിനെതിരെ കേരളത്തിൽ കോൺഗ്രസ് കരിദിനം ആചരിച്ചതിനെ പിന്തുണച്ചാണ് എംപിമാർ കറുത്ത ബാഡ്ജ് ധരിക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു കേരളത്തിൽനിന്നുള്ള ഒരു എംപി മറ്റ് എംപിമാർക്ക് ബാഡ്ജ് കൈമാറുമ്പോൾ സോണിയ ശ്രദ്ധിച്ചു. അവർ ഉടൻ തന്നെ ഇടപെടുകയും ഇത് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും ഒപ്പമാണ് കോൺഗ്രസിന്റെ നിലപാടെന്ന് സോണിയ പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രതിഷേധിക്കാം. എന്നാൽ ദേശീയ തലത്തിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ എതിർക്കേണ്ടതില്ലെന്ന് യുപിഎ അധ്യക്ഷ കേരള എംപിമാരോട് പറഞ്ഞു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും ഒപ്പമാണ് കോൺഗ്രസിന്റെ നിലപാട്. അതിനാൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നത് കോൺഗ്രസ് നിലപാടിന് എതിരാണെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്നും കോൺഗ്രസിന് ഏഴ് എംപിമാരാണുള്ളത്.
എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തയും വ്യാജമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
'ശബരിമല വിഷയത്തില്‍ കേരളത്തിലെ സാഹചര്യമനുസരിച്ച് നിലപാടെടുക്കാനാണ് കേന്ദ്രനേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചത്. ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പിനോടു പോലും സോണിയാജി അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വാര്‍ത്ത വന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. ആരാണീ വാര്‍ത്ത നല്‍കിയത്?' കൊടിക്കുന്നില്‍ സുരേഷ് ചോദിക്കുന്നു.
ശബരിമല വിഷയത്തില്‍ നിലപാടെടുക്കാനുള്ള അധികാരം ഞങ്ങള്‍ക്കു വിട്ടുതന്നതാണ്. ദേശീയ നേതൃത്വത്തിന് യുവതീ പ്രവേശനത്തോട് അനുകൂല നിലപാടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ഓഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് ലോക്സഭയിലെത്തിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി എംപിമാരെ ഇത് ധരിക്കുന്നതില്‍ നിന്നും വിലക്കിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എന്നാൽ നേതാക്കൾ ഇത് നിഷേധിക്കുകയായിരുന്നു.
അതേസമയം പൊതു ജനങ്ങളുടെ നില നില്പിനെ ഗുരുതരമായി ബാധിക്കുന്നത് കൊണ്ട് തന്നെ ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ടു യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ അടിയന്തര പ്രമേയത്തിനു നോട്ടീസും നല്കി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്കുമെന്നു യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എംപിമാരായ കെ.സി വേണുഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്, എം.കെ രാഘവന്, ശശി തരൂര്‍ എന്നിവര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























