ബാബ്‌രി മസ്ജിദ് ഭൂമി കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി പത്തിലേക്ക് മാറ്റി

ബാബ്‌രി മസ്ജിദ് ഭൂമി കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി പത്തിലേക്ക് മാറ്റി. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന് 10ന് മുമ്പ് തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. കേസ് തീര്‍പ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ കേസ് വാദം കേള്‍ക്കാനായി 10 ലേക്ക് മാറ്റുകയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരുള്‍പെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് നല്‍കി 2010ല്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് വാദംകേള്‍ക്കുക. 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ആവശ്യം ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു. 100 വര്‍ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യു.പി സര്‍ക്കാര്‍ വാദം.ഇതിനു പിന്നാലെ രാമക്ഷേത്ര വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളില്‍നിന്നും ആവശ്യവും ഉയര്‍ന്നു. ബി.ജെ.പിക്കുള്ളിലും ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, റാം ലല്ല എന്നിവക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി.
"
https://www.facebook.com/Malayalivartha























