മുന്നിൽ വേറെ മാർഗമില്ല; അയോധ്യ പുകഞ്ഞാല്‍ പൊട്ടിത്തെറി യുഡിഎഫില്‍; തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപി ; അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അതല്ലാതെ വേറെ മാര്‍ഗം അവര്‍ക്കു മുമ്പിലില്ല. എന്നാല്‍, അയാധ്യയ്ക്ക് തീയിടുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നത് ഇങ്ങ് കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയാണെങ്കിലോ? സങ്കടകരമാണെങ്കിലും അനിവാര്യമായ അത്തരമൊരു ദുരന്തം സംഭവിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതായത് ദിവസങ്ങള്‍ക്കകം അയോധ്യ മറ്റൊരു സംവാദവിഷയമായി ഇന്ത്യയില്‍ നിറയും. ഇക്കഴിഞ്ഞ പുതുവര്‍ഷാരംഭദിനം നരേന്ദ്രമോദി എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അയോധ്യ പ്രശ്നത്തില്‍ ഒരു ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധിക്കു മുമ്പ് ഉണ്ടാകില്ല. വിധി വന്നു കഴിഞ്ഞാല്‍ അതിനെക്കുറിച്ച് ആലോചിക്കും. മതേതര ഇന്ത്യയുടെ നേര്‍ക്കുയര്‍ന്ന വലിയൊരു വെല്ലുവിളിയാണത്. ഇന്ത്യയിലെ പരമോന്നത നീതിപീഠം വര്‍ഷങ്ങള്‍ വാദം കേട്ട് ഒരു തീരുമാനം പറയുന്നത് തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ അതിനു മുകളില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അതായത് ഭരണഘടനയ്ക്കും മുകളിലാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. ഇത് ബിജെപിക്കല്ലാതെ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും അംഗീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസിനും മുസ്സീംലീഗിനും അംഗീകരിക്കാനാവില്ല..
പക്ഷേ, അതിലെ വൈരുദ്ധ്യം എന്തെന്നു വച്ചാല്‍ ശബരിമല വിഷയത്തില്‍ ഇത്തരമൊരു ഓര്‍ഡിനന്‍സിനുവേണ്ടിയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും കൂടി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയത്. അതിനെ തക്കസമയം സോണിയ തടഞ്ഞതുകൊണ്ടാണ് ആ സന്ദര്‍ശനം തല്‍ക്കാലം നടക്കാതെ പോയത്. എങ്കിലും, ഇപ്പോഴും യുഡിഎഫ് ശക്തമായി വാദിക്കുന്നത് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ വിശ്വാസികകള്‍ക്ക് കഴിയില്ല എന്നാണ് അവര്‍ പറയുന്നത്.
അപ്പോള്‍, അയോധ്യാ വിഷയത്തിലോ? പറയുമ്പോള്‍ പൊതുവായ നിലപാട് വേണ്ടേ? ഇന്ത്യയുടെ ഭരണഘടനയാണോ അതില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസമാണോ പ്രധാനം? ഈ ഒരു ചോദ്യത്തിലേക്കാണ് വരും ദിനങ്ങളില്‍ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്. അവിടെ മറുപടി പറയാന്‍ ഏറ്റവും കുഴയുന്നത് മുസ്ലീംലീഗാണ്. ആദ്യത്തെ പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നതും അവിടെയാണ്. പ്രത്യേകിച്ചും, മറുവശത്ത് ഐഎന്‍എല്‍ ഇടതുമുന്നണി പ്രവേശനം നേടി കരുത്താര്‍ജിച്ചുനില്‍ക്കുന്ന വേളയില്‍. അസംതൃപ്തരുടെ ഒരു നിര ഇപ്പോള്‍ത്തന്നെ മുസ്ലീംലീഗിലുണ്ട്. അയോധ്യയും ശബരിമലയും ഒരേ ചോദ്യത്തെ ആണ് അഭിമുഖീകരിക്കുന്നതെന്ന സത്യത്തിനെ നേരിടാന്‍ ഇനിയും രണ്ടു വള്ളത്തില്‍ കാലു വച്ചു നില്‍ക്കാന്‍ അവര്‍ക്കാകില്ല.
സമാനമായ തര്‍ക്കം തന്നെ കോണ്‍ഗ്രസിലും ഉടലെടുക്കും. അവരില്‍ ഒരു വിഭാഗത്തിന് ദേശീയ കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിക്കേണ്ടി വരും. ഒരു വിഭാഗത്തിന്റെ വിശ്വാസം എന്ന വാദത്തേക്കാള്‍ വലുതാണ് രാജ്യത്തിന്റെ ഭരണഘടന. സ്ത്രീകള്‍ അശുദ്ധരാണെന്നു പറയുന്നവരാണ് ആ ഒരു വിഭാഗം വിശ്വാസകള്‍. തങ്ങള്‍ അവര്‍ക്കൊപ്പമല്ല, സ്ത്രീക്ക് ഒരു അശുദ്ധിയുമില്ലെന്നാണ് സോണിയയും രാഹുലും പറയുന്നത്. ആ തര്‍ക്കവും യുഡിഎഡിന്റെ കെട്ടുറപ്പിനെ ബാധിക്കും.
ഇനി കോണ്‍ഗ്രസിന് അടുത്ത കാലത്തൊന്നും രക്ഷയില്ല എന്ന നില വന്നാല്‍ ഇപ്പോള്‍ത്തനെ മെലിഞ്ഞ് നാമവശേഷമായി നില്‍ക്കുന്ന ആര്‍എസ് പിയിലെ അവശേഷിച്ച വിഭാഗത്തിലും പടലപ്പിണക്കം വരും. പ്രേമചന്ദ്രനൊഴിച്ച് മറ്റാര്‍ക്കും ഇടതുമുന്നണിയിലേക്കു തിരിച്ചുപോകാന്‍ വലിയ വിയോജിപ്പിച്ചില്ല. വേണ്ടിവന്നാല്‍ അസീസിനു പോലും. പ്രേമചന്ദ്രനു വേറെ പല കരാറുകളുള്ളതുകൊണ്ട് അദ്ദേഹം തല്‍ക്കാലം യുഡിഎഫില്‍ തുടരും. ബാക്കി ഉള്ളവര്‍ രണ്ടു തവണ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.
അങ്ങനെ അയോധ്യ പുകയുന്തോറും വെടി പൊട്ടുന്നത് കേരളത്തിലായിരിക്കുമെന്നാണ് സ്ഥിതിഗതികള്‍ കാണിക്കുന്നത്. യുഡിഎഫിന്റെ പൊട്ടിത്തെറിയിലേക്ക് അവരുടെ സമീപകാല നിലപാടുകള്‍ കൊണ്ടെത്തിക്കുന്ന കാഴ്ചയാണു കാണുന്നത്. അങ്കം മുറുകാന്‍ പോകുന്നേ ഉള്ളുവെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha























