അനധികൃത മണല്‍ ഖനനം; സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ. യു.പി മുഖ്യമന്ത്രിയായിരിക്കെ 2012 മുതല്‍ 2013 ജൂണ്‍ വരെ ഖനന വകുപ്പിന്റെ അധിക ചുമതല കൂടി അഖിലേഷ് യാദവ് വഹിച്ചിരുന്നു. 2012-17 കാലയളവില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഖനന വകുപ്പിന്റെ ചുമതല വഹിച്ച എല്ലാവരുടേയും പങ്ക് അന്വേഷിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിശ്ചിതകാലയളവിലേക്ക് ഖനനം നിരോധിച്ച സമയത്തും നിയമം ലംഘിച്ച് ഖനനാനുമതി നല്‍കി എന്നാണ് ആരോപണം. കേസിനാസ്പദമായ കാലയളവില്‍ വകുപ്പിന്റെ ചുമതല വഹിച്ച ഗായത്രി പ്രസാദ് പ്രജാപതിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. യു.പിയിലും ഡല്‍ഹിയിലുമായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. യു.പിയില്‍ ലഖ്‌നൗ, കാണ്‍പൂര്‍, ഹാമിര്‍പൂര്‍, ജുലൗന്‍ എന്നിവടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥ ബി. ചന്ദ്രകലയുടേയും മറ്റ് ഉന്നതോദ്യോഗസ്ഥരുടേയും വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. യു.പിയിലെ അഞ്ച് ജില്ലകളിലെ അനധികൃത ഖനനത്തെക്കുറിച്ചാണ് സി.ബി.ഐ നിലവില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഷാമ്ലി, ഹാമിര്‍പൂര്‍, ഫത്തേപൂര്‍, സിദ്ധാര്‍ത്ഥ് നഗര്‍, ദിയോറ എന്നീ ജില്ലകളിലെ ഖനനവുമായി ബന്ധപ്പെട്ട കേസുകള്‍.
https://www.facebook.com/Malayalivartha






















