കടുത്ത ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍; വി മുരളീധരന്‍ എംപിയുടെ വീടിന് നേരെ ബോംബെറിഞ്ഞത് അദ്ദേഹത്തെ കൊലപ്പെടുത്താൻ- ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി

കടുത്ത ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം വി മുരളീധരന്‍ എംപിയുടെ വീടിന് നേരെ ബോംബേറുണ്ടായെന്നും അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യംമെന്നും മോദി പറഞ്ഞു. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണെന്നും മോദി പറഞ്ഞു.
'എന്‍റെ ബൂത്ത് ഏറ്റവും ശക്തം' എന്ന പരിപാടിയില്‍ ആന്ധ്രപ്രദേശിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019 തെരഞ്ഞെടുപ്പ് ലാക്കാക്കി മോദി നടത്തുന്ന പ്രചാരണ പരിപാടികളിലൊന്നില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വരാനിരിക്കെയാണ് കേരളത്തിലെ ശബരിമല കര്‍മസമിതി ഹര്‍ത്താലിന്റെ പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് മോദി പറഞ്ഞത്. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബി.ജെ.പി അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണകൂടം ജനവികാരം അടിച്ചമര്‍ത്തുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്ത് ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ തങ്ങളുടെ എം.പി വി. മുരളീധരന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. എന്നിട്ട് പോലും ഒരു സമര്‍പ്പണബോധമുള്ള പ്രവര്‍ത്തകനെ പോലെ ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ് ആന്ധയിലടക്കം അക്രമം നടത്തുന്നത്. പേടിയുടെയും അരക്ഷിതാവസ്ഥയുടെയും ലക്ഷണമാണ് ഭീഷണിപ്പെടുത്തലുകളെന്നും മോദി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധപ്രദേശിലെ പ്രചരണങ്ങളുടെ ചുമതല വി. മുരളീധരനും ദിയോധര്‍ റാവുവിനുമാണ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് മുരളീധരനെ പറ്റി പറഞ്ഞത്.
https://www.facebook.com/Malayalivartha






















