2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരി; ഒരു തവണ കൂടി ഗഡ്കരി ബിജെപി ദേശീയ അദ്ധ്യക്ഷനായാൽ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ശിവസേന

2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരിയെന്ന്‍ ശിവസേന നേതാവ് സഞ്ജയ് റൗത്. കൂടാതെ, തൂക്കുസഭയാണ് 2019ല്‍ വരുന്നതെങ്കില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുമെന്നും ആ ഒരു സമയത്തിനാണ് ഗഡ്കരി കാത്തിരിക്കുന്നതെന്നും രാജ്യസഭാ എംപികൂടിയായ സഞ്ജയ് റൗത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി കുറഞ്ഞുവരുന്നതായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന മുഖപത്രമായ സാമ്നയിലെ പ്രതിവാര കോളത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഇനി വരാന്‍ പോകുന്ന തൂക്കുസഭയ്ക്ക് ഉത്തരവാദി നരേന്ദ്രമോദി മാത്രമാണ്. 2014ല്‍ മോദി തരംഗം കാണുവാന്‍ കഴിഞ്ഞിരുന്നു. കാരണം, അന്ന് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമായിരുന്നു. പക്ഷെ ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.
പദവിയും പ്രശസ്തിയും തുലനം ചെയ്യുമ്ബോള്‍ രാഹുല്‍ ഗാന്ധി വളരെ പിന്നിലാണ്. എങ്കിലും രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് ജനങ്ങള്‍ വില കല്‍പിക്കുന്നു, കാരണം, ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിലുള്ള പ്രതീക്ഷ നശിച്ചു, ജനങ്ങള്‍ നിരാശരാണ്, അദ്ദേഹം പറഞ്ഞു.
ഗഡ്കരി ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന കാലത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു. രണ്ടാമതൊരു തവണകൂടി ഗഡ്കരി ഈ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് 80 മുതല്‍ 100 സീറ്റുകള്‍ വരെ നഷ്ടമാകും. അങ്ങനെ വരുമ്ബോള്‍ മോദിയെ മാറ്റി ആര്‍എസ്‌എസ് ഗഡ്കരിക്ക് പിന്നില്‍ നില്‍ക്കുന്ന ഒരു കാഴ്ചയാകും 2019ല്‍ കാണാനാവുക. കാരണം, നിതിന്‍ ഗഡ്കരിയ്ക്ക് ആര്‍എസ്‌എസും ബിജെപിയും ഏറെ അംഗീകാരം നല്‍കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായപ്പോള്‍ സ്വരം മാറ്റിയുള്ള ഗഡ്കരിയുടെ പ്രതികരണം ഇതിന്‍റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















