കേരളത്തിലെ ബിജെപി അണികളെ തൊട്ടാൽ മോദി വെറുതെ വിടില്ലെന്ന് ബി ജെ പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും,അമിത്ഷായുടെയും കേരള സന്ദർശനങ്ങൾക്കു വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കേരളത്തില്‍ വി. മുരളീധരന്‍ എംപിയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണവും ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് നേര്‍ക്കുണ്ടായ ആക്രമണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അന്വേഷിച്ചറിഞ്ഞു. ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും നടപടികള്‍ കടുപ്പിച്ചതോടെയാണ് സംസ്ഥാനം സംഘര്‍ഷഭരിതമായതെന്ന് ബി ജെ പി പറയുന്നു.
കേരളത്തിലെ സ്ഥിതിഗതികൾ വിശദമാക്കി മുരളീധരൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസത്തെ യുവതീപ്രവേശനവും തുടര്‍ന്നുണ്ടായ ഹര്‍ത്താലും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നേരിട്ട് നിരീക്ഷിച്ചു. രാത്രി വൈകി വി. മുരളീധരന്‍ എംപിയുടെ കണ്ണൂരിലെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ നരേന്ദ്ര മോദിക്ക് ലഭ്യമാക്കി. തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് സ്ഥിതിഗതികള്‍ ഫോണില്‍ അന്വേഷിക്കുകയും ചെയ്തു. അണികളെ തൊട്ടാൽ മോദി വെറുതെ വിടില്ലെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. കേരളത്തിൽ വേണ്ടത് ചെയ്യും എന്നാണ് ഇത് സംബന്ധിച്ചു അമിത്ഷാ പറയുന്നത്. കളി കടുക്കുമെന്നു തീർച്ച.
പിറ്റേദിവസം ആന്ധാപ്രദേശിലെ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ സംവാദത്തിലും വി. മുരളീധരന്റെ വീടിന് നേര്‍ക്കുണ്ടായ ബോംബാക്രമണം മോദി പരാമര്‍ശിച്ചു. അനന്ത്പൂരിലെ ജനസഭയില്‍ ആന്ധ്രാപ്രദേശിന്റെ പ്രഭാരിയായ വി. മുരളീധരന്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സില്‍ കണ്ട മോദി തൊട്ടടുത്ത ജില്ലയിലെ ആളുകളുമായി സംസാരിക്കുമ്പോഴാണ് കണ്ണൂര്‍ അക്രമങ്ങള്‍ പരാമര്‍ശിച്ചത്. എത്ര തന്റേടത്തോടെയാണ് വി. മുരളീധരന്‍ നമുക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും തലേ ദിവസം അദ്ദേഹത്തിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായെന്നും മോദി പറഞ്ഞു. അതിന് ശേഷവും സമര്‍പ്പിത ഭാവത്തോടെ വി.മുരളീധരന്‍ നമുക്കൊപ്പം ഇരിക്കുകയാണ്. കേരളത്തില്‍ ദിനംപ്രതി നമ്മുടെ കാര്യകര്‍ത്താക്കള്‍ ആക്രമിക്കപ്പെടുന്നു. എന്നിട്ടും നമ്മുടെ പ്രവര്‍ത്തകര്‍ പിടിച്ചു നില്‍ക്കുകയാണ്.
ഒരു വ്യക്തി സൗമ്യത കൈവെടിയുന്നതും അസ്വസ്ഥനാവുന്നതും രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതും അയാളുടെ അരക്ഷിതാവസ്ഥയുടേയും അസ്വസ്ഥതയുടേയും പ്രത്യക്ഷ ഫലമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മോദി പരാമര്‍ശിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നതിന്റെ ഭയമാണ് പിണറായിക്കെന്നും ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നു.
ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ഒരു കൈയില്‍ അക്രമവും മറുകൈയില്‍ ഭരണവുമാണ് സിപിഎമ്മിന്റേത്. എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിനായി വാദിക്കുന്നവരെ കലാപകാരികളാക്കി ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍. കേരള നവോത്ഥാനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ എന്‍എസ്എസും, യോഗക്ഷേമ സഭയും കോടിക്കണക്കിന് വരുന്ന വിശ്വാസികളുമൊക്കെ കലാപകാരികളാണോയെന്ന് സര്‍ക്കാരും സിപിഎമ്മും വ്യക്തമാക്കണം.
നവോത്ഥാനം എന്ന പേരില്‍ വിശ്വാസികളെ വഞ്ചിച്ചതിന്റെ ജാള്യം മറയ്ക്കാന്‍ അണികളെ ഉപയോഗിച്ച് സിപിഎം അക്രമം അഴിച്ചു വിടുകയാണ്. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിനെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം തെരുവിലിറങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു സംഘടന നടത്തിയ ഹര്‍ത്താലിനെ നേരിടാന്‍ മറ്റൊരു സംഘടന രംഗത്തെത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. സിപിഎം ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. മുകുന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha





















