സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല:- ഒരുഭാഗത്ത് സ്ത്രീ സംരക്ഷണവും, മറുഭാഗത്ത് സ്ത്രീസമത്വവും: ഇരുഭാഗത്തും ന്യായമുണ്ട്, ശബരിമലയിൽ ജനം തീരുമാനിക്കട്ടെയെന്ന് യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തിൽ രണ്ട് ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീർച്ചയായും വേണ്ട കാര്യമാണ്. സ്ഥിതി സങ്കീർണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം നിൽക്കാനാണ് കേരളത്തിലുള്ള കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദേശം. സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെയെന്നുമാണ് രാഹുല്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
നേരത്തെ ചരിത്രപരമായ വിധിയെന്നാണ് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കേണ്ട കാര്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. യുവതീപ്രവേശത്തെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പുരോഗമനവാദികളായ നേതാക്കള്‍ പറയുകയും ചെയ്തിരുന്നു. എഐസിസിയുടെ അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിനില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകാരപ്പെടൂവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പുരുഷന്‍ പോകുന്നിടത്ത് സ്ത്രീയെയും പോകാന്‍ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിനെ എ.ഐ.സി.സി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ശബരിമല യുവതിപ്രവേശ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാട് ശക്തമാക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പുരുഷന്‍ പോകുന്നിടത്തെല്ലാം സ്ത്രീയെയും പ്രവേശിപ്പിക്കണമെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ നേരത്തെ വ്യക്തമാക്കിയത്. കേരളത്തില്‍ ഇതൊരു വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്. കേരളത്തിലെ സ്ത്രീകളും അചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതിനാലാണ് തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത എ.ഐ.സി.സി പിന്നീട് സംസ്ഥാനത്തെ പാര്‍ട്ടി നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.
പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ താനും അവരുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയും രംഗത്തെത്തി. രാഹുലിന്റെ നിലപാടില്‍ തെറ്റില്ലെന്ന് പറഞ്ഞ ആനന്ദ് ശര്‍മ വിധി സ്വാഗതാര്‍ഹമാണെന്നും പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രത്യക്ഷസമരത്തിലിറങ്ങണമെന്ന ആവശ്യത്തോടും നേരത്തെ ഹൈക്കമാന്‍ഡ് മുഖം തിരിച്ചിരുന്നു. പ്രത്യക്ഷ സമരത്തിനിറങ്ങിയ ബിജെപി കളം പിടിച്ചെടുക്കുന്നത് തടയാന്‍ കെപിസിസിയും സമരരംഗത്തിറങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി വിധിക്കെതിരായ സമീപനം സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് വിമുഖത കാട്ടിയിരുന്നു.
അതേ സമയം റഫേൽ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധി മറുപടി നൽകി. റഫേലിൽ ആദ്യ ചോദ്യം നീതി എവിടെ എന്നുള്ളതാണ്? എയർഫോഴ്സ്, എഎച്ച്,എൽ, ഇന്ത്യയിലെ ജനങ്ങൾ ഇവർക്കാണ് നീതി വേണ്ടത്. പ്രധാനമന്ത്രിയായാൽ ആ നീതി ഉറപ്പാക്കും. ആരാണ് ചെയ്തത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തെലങ്കാന തിരികെ പിടിക്കാൻ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. എന്റെ പേര് നരേന്ദ്രമോദിയല്ല, ഞാൻ കള്ളം പറയാറില്ല. എനിക്ക് ചെയ്യാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ ഞാൻ നടത്താറില്ല. ഭരണം നേടിയാൽ ആന്ധ്രയെ പ്രത്യേകസംസ്ഥാനമാക്കുമെന്ന് പറഞ്ഞിരുന്നു, ആ വാഗ്ദാനം നിറവേറ്റും. നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്. അനിൽ അംബാനിയ്ക്ക് വേണ്ടിയാണ് മോദി നിലനിൽക്കുന്നത്. - രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha





















