പിണറായി സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സുവര്‍ണാവസരം; സാഹചര്യം മനസിലാക്കിയായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്; ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് പ്രകാശ് രാജ്
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചത് തിടുക്കമാണെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സുവര്‍ണാവസരമായെന്നു പ്രകാശ് രാജ് പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം
കേരളത്തിൽ ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ‘കേരളം ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഇനിയും ഇവിടേയ്ക്ക് വരും.പക്ഷെ ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയപ്പോൾ നിങ്ങളെ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുകയാണ്. ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക കൂട്ടം വോട്ടാകില്ലഎന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളിൽ നിലാട് സ്വീകരിക്കണം. ജനങ്ങൾക്കും വേണ്ടി സംസാരിക്കണം. നമ്മുടെ പ്രത്യയശാസ്ത്രമെന്താണെന്നു അവർക്ക് മനസിലാക്കണം. രാഷ്ട്രീയ അറിവ് വേണം. നടനായതു കൊണ്ടു മാത്രം വോട്ട് കിട്ടുന്ന കാലം കഴിഞ്ഞെന്നു പ്രകാശ് രാജ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നു പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലായിരുന്നു പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സംഘപരിവാർ വിരുദ്ധ നിലപാടുകളിൽ വലിയ ജനശ്രദ്ധ കിട്ടിയതിന് പിറകെയായിരുന്നു രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്. ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശക്തമായ പ്രതികരണം നടത്തിയിരുന്നു.
രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും പക്ഷെ തനിക്ക് പേടിയില്ലെന്നും നടന്‍ പ്രകാശ് രാജ് മുൻപ് പറഞ്ഞിരുന്നു.
അതേസമയം നാടിനെ കലാപഭൂമിയാക്കിയ ഏറ്റവും ബുദ്ധിഹീനനായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു കാലവും ചരിത്രവും മുദ്രകുത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണേണ്ട മുഖ്യമന്ത്രി വിഭാഗീയതയും അതിലൂടെ സംഘർഷവും വളർത്തുന്നതിൽ അഗ്രഗണ്യനാണെന്നു തെളിയിച്ചു. കോടതി വിധിയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിയോടെ വിഷയം കൈകാര്യം ചെയ്യുന്നതിനു പകരം തെരുവുയുദ്ധത്തിലേക്കു നയിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും സിപിഎമ്മിനുമാണ്. നവോത്ഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യന്റെ അപഹാസ്യ മുഖമാണു സംസ്ഥാനം കണ്ടത്. ജനമനസ്സുകളിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുപാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചു. രാവിലെ മറവിൽ യുവതികളെ മലകയറ്റുന്ന സർക്കാരും അതിനുവേണ്ട ഒത്താശ ചെയ്യുന്ന ഡിജിപിയും സാധാരണ ഭക്തർക്ക് അവസരങ്ങൾ ഒരുക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് ശുഷ്കാന്തി കാട്ടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha