കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിക്കാൻ ബി.ജെ പി ശ്രമം തുടരുന്നു

കര്‍ണാടക രാഷ്ട്രീയത്തില്‍ അതിനാടകീയ നീക്കങ്ങള്‍ തുടരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇരുവരെയും ബി.ജെ.പി വിലക്കെടുത്ത് മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച നേതാവാണ് എച്ച് നാഗേഷ്. കെ.പി.ജെപി പാര്‍ട്ടിയുടെ നേതാവായി വിജയിച്ചയാളാണ് ആര്‍ ശങ്കര്‍. തിരഞ്ഞെടുപ്പ് ഫലം വന്ന സമയം മുതല്‍ സംസ്ഥാനത്ത് ഉണ്ടായ പ്രതിസന്ധി സമയത്തൊക്കെ സര്‍ക്കാരിന് കൂടെ നിന്ന എം.എല്‍.എമാരാണ് ഇരുവരും. ആര്‍ ശങ്കര്‍ സംസ്ഥാനത്തെ വനം മന്ത്രി കൂടിയായിരുന്നു. കഴിഞ്ഞയിടെ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ഈ രണ്ട് എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്‍ക്കാലം ഭീഷണികളൊന്നുമില്ല. ഇവരെ കൂടാതെ തന്നെ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് പേരെങ്കിലും ചേരി മാറുകയോ രാജിവെക്കുകയോ ചെയ്താല്‍ അട്ടിമറിക്ക് സാധ്യതയുണ്ട്.
ഇവര്‍ ഇപ്പോള്‍ മുംബെെയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും.
കര്‍ണാടകയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കേണ്ടത് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്നതിന് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സംസ്ഥാന ഭരണം കെെയില്‍ ഉണ്ടെങ്കില്‍ അത് എളുപ്പമാണെന്ന് കണക്കുക്കൂട്ടലാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും മുംബെെയിലെ ഹോട്ടലില്‍ കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha






















