ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കാന്‍ കേവലം തൊണ്ണൂറു ദിവസം മാത്രം ; നേർക്ക് നേർ യുദ്ധത്തിൽ മുന്നിൽ രാഹുലോ?
ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കാന്‍ കേവലം തൊണ്ണൂറു ദിവസം മാത്രം അവശേഷിക്കേ കഴിഞ്ഞ കുറേ മാസങ്ങളായി അരങ്ങേറിവന്ന യുദ്ധസന്നാഹങ്ങളില്‍ ആരു മുമ്പില്‍ എന്നു പരിശോധിക്കുന്നതു കൌതുകകരമായിരിക്കും.
അതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മാറ്റം വെറും ആറു മാസം മുമ്പുവരെ പപ്പുമോന്‍ മാത്രമായിരുന്ന ഒരു പയ്യന്‍ ഇന്ന് രാഹുല്‍ഗാന്ധി എന്ന വലിയ പ്രതിയോഗി ആയി സാക്ഷാല്‍ നരേന്ദ്രമോദിക്കു മുമ്പില്‍നില്‍ക്കുന്നു എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് നരേന്ദ്രമോദി എന്ന, വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത വെറുക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രിയെ സര്‍വ്വാദരണീയനാക്കിയ പ്രചാരണതന്ത്രത്തിനു സമാനമല്ല ഈ മാറ്റം എന്നതു പ്രധാനമാണ്. ഇവിടെ രാഹുല്‍ഗാന്ധിയ്ക്കുണ്ടായ മുന്നേറ്റത്തില്‍ കോണ്‍ഗ്രസിനോ രാഹുലിനോ ഉള്ള പങ്കിനേക്കാള്‍ പ്രധാനമായുള്ളത് ബിജെപിയുടെ കണക്കുകൂട്ടലിലുണ്ടായ വലിയൊരു അബദ്ധമാണ്.
വരും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പരമാവധി കടന്നുവരരുതെന്ന് അവര്‍ ആഗ്രഹിച്ചു. വ്യക്തിയെന്ന നിലയില്‍ മോദിയേക്കാള്‍ അശക്തമായ ഒരാളെ നേര്‍വിപരീതം പ്രതിഷ്ഠിച്ച് അയാളുമായി താരതമ്യം ചെയ്ത് മോദി അയാളേക്കാള്‍ എത്രയോ കേമനാണ് എന്നു സ്ഥാപിച്ചാല്‍ ഇന്ത്യന്‍ ജനതയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കണക്കുകൂട്ടിയതത്രേ. അതിനായി അവര്‍ തന്നെയാണ് മോദിക്കു ബദല്‍ രാഹുല്‍ എന്ന സമവാക്യം മുന്നോട്ടുവച്ചത്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തമ്മില്‍ സംവാദത്തിലൂടെ ജനാഭിപ്രായം രൂപപ്പെടുത്തുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള താല്‍പര്യമില്ലായ്മയും ബിജെപിയെ നയിച്ച ഘടകമാണ്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള മത്സരമായി രാജ്യത്തെ ജനവിധിയെ ചുരുക്കിയെടുക്കുന്നത് അമേരിക്കല്‍ മോഡല്‍ പ്രസിഡന്‍ഷ്യല്‍ രീതിയാണ്. ആ ജനാധിപത്യമാണ് ഇന്ത്യയ്ക്കു വേണ്ടതെന്ന് കഴിഞ്ഞ കുറേ നാളായി ബിജെപി പറയുന്നുണ്ട്. ആശയപരമായും അവരരാഗ്രഹിക്കുന്നത് ഇത്തരം വ്യക്തിപരമായ പോരാട്ടമാണ്, രാഷ്ട്രീയചര്‍ച്ച ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളിലുള്ള ചര്‍ച്ചയായി മാറുമെന്നും ഇന്ത്യ പോലൊരു ബഹുസ്വര രാജ്യത്തില്‍ അത് മതേതരത്വത്തിനു മുന്‍തൂക്കം നല്‍കുമെന്നും അവര്‍ ഭയക്കുന്നു.
അങ്ങനെ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ അച്ചടി-ദൃശ്യ മാധ്യമങ്ങളെ മുന്‍നിര്‍ത്തിയാണ് മോദി-രാഹുല്‍ ബലാബലമാണ് അടുത്ത ഇന്ത്യന്‍ തിരഞ്ഞെടുപ്പ് എന്ന ധാരണ ബിജെപി സൃഷ്ടിച്ചെടുത്തത്. അതില്‍ രാഹുല്‍ കൊത്തുകയും ചെയ്തു. പിന്നീടാണ് എല്ലാപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ചൂണ്ടയിലെ ഇരയും കടിച്ച് ചൂണ്ടക്കാരനെയും വലിച്ച് ആറിന്റെ ആഴത്തിലേക്കുപോകുന്ന അത്ഭുതമത്സ്യം പോലെ, പെറും പപ്പുമോനായിരുന്ന രാഹുല്‍ വളര്‍ന്നത്. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും കര്‍ഷക സമരങ്ങളെ പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ തന്റെ പുതിയമുഖം വെളിവാക്കിയത്. അതിന്റെ മുകളില്‍ വട്ടമിട്ട് കര്‍ഷകരുടെ പ്രശ്നങ്ങളെ രാഹുല്‍ തന്റെ പ്രസംഗങ്ങളില്‍ നിറച്ചു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും വിളിച്ചുപറയാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനമായി രാജസ്ഥാനുള്‍പ്പെടയുള്ള വടക്കേ ഇന്ത്യന്‍ മേഖലകളില്‍ ചരിത്രപരമായ വലിയ വിജയം നേടാനായത് കോണ്‍ഗ്രസിനു പുതുജീവന്‍ നല്‍കി. സ്വാഭാവികമായി അത് മോദിക്കു മേല്‍ രാഹുലിന്റെ വിജയമായി അവതരിപ്പിക്കാനേ മാധ്യമങ്ങള്‍ക്കു കഴിഞ്ഞുള്ളു. രണ്ടു കാര്യമാണ് അവിടെ പ്രവര്‍ത്തിച്ചത്. വടക്കേ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അവരുടെ സര്‍ക്കാര്‍ ഇത്രനാള്‍ തുടര്‍ന്ന കര്‍ഷക-തൊഴിലാളി ദ്രോഹങ്ങളോടും നോട്ടുനിരോധനം. ജിഎസ്ടി തുടങ്ങിയ ഭീമന്‍ അബദ്ധങ്ങളോടുമുള്ള ജനങ്ങളുടെ പ്രതികരണമായിരുന്നു. അത് ജനം ചര്‍ച്ച ചെയ്യാന്‍ പാടില്ല. മോദി -രാഹുല്‍ മത്സരത്തിലെ ഒന്നാം ഘട്ട ഫലം എന്നാക്കിയാല്‍ ഭാവിയില്‍ പപ്പുമോനെ പരിഹസിച്ച് തങ്ങളുടെ യജമാനനായ മോദിയെ രക്ഷിച്ചെടുക്കാമെന്ന് പ്രചാരകര്‍ കരുതി. അങ്ങനെ രാഹുല്‍ ഇന്ത്യന്‍ മാധ്യമമുഖങ്ങളില്‍ രാജകുമാരനായി. നടുവിരലില്‍ മഷി തേച്ച് രാജ്യത്തിന്റെ ഭാഗധേയം വരച്ച ജനരോഷം കുഴിച്ചുമൂടപ്പെടുകയും ചെയ്തു.
അതേസമയം, തങ്ങള്‍ തന്നെ സൃഷ്ടിച്ച രാഹുലെന്ന പുകമറയെ തിരിച്ചു കുപ്പിയിലാക്കാന്‍ പിന്നെ മോദിപക്ഷ മാധ്യമങ്ങള്‍ക്കു പോലും ആയില്ല. സര്‍വ്വശക്തമായ അധികാരബലവും മാധ്യമഇടപെടലുകളും കൊണ്ട് തൂത്തുമായ്ചുകളയാന്‍ നരേന്ദ്ര മോദി ശ്രമിച്ച, റഫാല്‍ ആയുധവിമാന ഇടപാടിലെ ഞെട്ടിക്കുന്ന അഴിമതി വെളിച്ചത്തു കൊണ്ടുവന്നതും മോദിപക്ഷം പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും അതിലുള്ള പിടി വിട്ടുകൊടുക്കാതിരുന്നതും രാഹുലിന്റെ പ്രഭവം വലിയ തോതില്‍ കൂട്ടുകയാണുണ്ടായത്. ഒടുവില്‍ പെണ്ണുകേസാക്കി ആ സംവാദത്തെ തകര്‍ക്കാനുള്ള തരം താണ പണി വരെ മോദി കളിച്ചെങ്കിലും അവിടെ തനി പൂഴിക്കടകനിലാണ് രാഹുല്‍ പടക്കളത്തില്‍ കരണം മറിഞ്ഞ് രണ്ടുകാലില്‍ വന്നു നിന്നത്. സ്ത്രീകളെ അപമാനിക്കുന്ന രീതി തന്റെ വീട്ടില്‍ ആരും പഠിപ്പിച്ചിട്ടില്ല എന്ന ഒറ്റ മറുപടിയില്‍ മോദിയുടെ പൊടി പോലും കിട്ടാത്ത സ്ഥിതിയുണ്ടായി. കെട്ടിയ പെണ്ണിനെ മോദി കളഞ്ഞിട്ടുപോയ കഥ തന്നെക്കൊണ്ട് പറയിക്കണോ എന്നാണ് രാഹുല്‍ വ്യംഗ്യമായി ചോദിച്ചത്. അതോടെ മോദി മൌനിയായി. രാഹുലാകട്ടെ, വര്‍ദ്ധിതവീര്യത്തോടെ മോദിയെ വെല്ലുവിളിച്ച് പടക്കളത്തില്‍ നില്‍ക്കുകയും ചെയ്യുന്നു. റഫാല്‍ അഴിമതി വിടില്ല എന്ന സൂചനയോടൊപ്പം പുതിയ അഴിമതി ആരോപണങ്ങളുമായി മോദിയെ പ്രതിരോധത്തിലാക്കാനാണ് രാഹുലിന്റെ പുറപ്പാട്.
അതായത്, വാദി ഇപ്പോള്‍ പ്രതിയായിരിക്കുന്നു. മോദിയെ എതിര്‍ക്കാനാര്? ഈ പപ്പുമോനോ? എന്നു ചോദിച്ച് രാഹുലിനെ മുന്‍നിര്‍ത്തി പ്രതിപക്ഷത്തെ മുഴുവനും വെട്ടിവീഴ്ത്താനുള്ള ബിജെപി കേന്ദ്രങ്ങളുടെ പരിശ്രമമാണ് ഇപ്പോള്‍ തലതിരിഞ്ഞ് അവര്‍ക്കു മുമ്പില്‍ ചോദ്യചിഹ്നമായി എഴുന്നേറ്റു നില്‍ക്കുന്നത്. രാഹുലിനെ പ്രതിരോധിക്കാനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ദോദി. അതായത് വെറും തൊണ്ണൂറ് ദിവസം മാത്രം തിരഞ്ഞെടുപ്പിന് അവശേഷിക്കേ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്പോന്‍സര്‍ ചെയ്ത നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് മുമ്പില്‍.
ഇനി എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha