ഡൽഹിയിൽ ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ പലയിടത്തും കനത്ത മഴ തുടരുന്നു; മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റി; വെള്ളക്കെട്ട് കാരണം ദൂരക്കാഴ്ച്ച കുറയുന്നു; വരും ദിവസങ്ങളിൽ തണുപ്പ് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്
ഡൽഹിയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച മഴ തുടർന്നതോടെ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. നല്ല തോതിൽ ആലിപ്പഴ വർഷത്തിനും നഗരം സാക്ഷ്യം വഹിച്ചു. ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ പലയിടത്തും രാവിലെ മുതല്‍ കനത്ത മഴ പെയ്യുകയാണ്.
തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും ട്രെയിനുകള്‍ വൈകിയോടുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മഴ അടുത്ത 24 മണിക്കുറും കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
റോഡുകളിലുണ്ടായ വെള്ളക്കെട്ട് കാരണം ദൂരക്കാഴ്ച്ച കുറഞ്ഞത് പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ഇന്നലെ രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ വെളിച്ചം നന്നേ കുറവായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച കനത്ത മഴയിൽ സംഭരണ ശാലയുടെ മതിൽ ഇടിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. അതേസമയം തുടർച്ചയായ മഴ മൂലം ഡൽഹിയിലെ വായു മലിനീരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
ഡല്‍ഹിക്ക് പുറമേ നോയിഡയിലും ഗാസിയബാദിലും തിങ്കളാഴ്ച മുതല്‍ മഴ ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കുമെന്നും, വരും ദിവസങ്ങളില്‍ രാത്രിയിലെ കൂടിയ താപനില പത്ത് ഡിഗ്രി വരെയാകാമെന്നും തണുപ്പ് കൂടാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha