ഓപ്പറേഷന്‍ താമര തൊണ്ടിയോടെ പിടിയില്‍... ഒടുവില്‍ യദ്യൂരപ്പയും സമ്മതിച്ചതോടെ കുറ്റവാളിയായി ബിജെപി

കള്ളപ്പണം തലവഴിയേ ചൊരിഞ്ഞ് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ഇറങ്ങിത്തിരിച്ച കര്‍ണ്ണാടക ബിജെപിയുടെ ഓപ്പറേഷന്‍ താമര അതിന്റെ അവസാനശ്രമവും പരാജയപ്പെട്ട് നാണം കെട്ടുനില്‍ക്കുമ്പോള്‍ അവരുടെ വിലപേശലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ നിയമത്തിന്റെയും രാഷ്ട്രീയ ധാര്‍മ്മികതയുടെയും മുന്നില്‍ കുറ്റവാളിയായിരിക്കുകയാണ് ഇന്ത്യ ഭരിക്കുന്ന കക്ഷി.
കോണ്‍ഗ്രസ് എംഎല്‍എമാരെ വിലപേശി വാങ്ങുന്നതില്‍ ഏതാണ്ട് വിജയിച്ചതോടെ ഓപ്പറേഷന്‍ താമര വിജയിക്കുമെന്നും കര്‍ണ്ണാടകയില്‍ താമര വിരിയുമെന്നുമുള്ള തോന്നല്‍ ശക്തമായിരുന്നു. എന്നാല്‍ ചാക്കിട്ടുപിടുത്തം ജനതാദളിലേക്ക് എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആ നീക്കങ്ങള്‍ ജനപ്രതിനിധികള്‍ തന്നെ പരസ്യപ്പെടുത്തുന്ന നില വന്നു.
ജനതാദള്‍ (എസ്) എം.എല്‍.എ നാഗനഗൗഡ കണ്ഡകൂറിന്റെ മകന്‍ ശരണഗൗഡയെ കൂറുമാറ്റി ബിജെപിയില്‍ ചേര്‍ക്കുന്നതിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ നടത്തിയ കൂടിക്കാഴ്ചയുടെ ശബ്ദരേഖ കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. അതു വ്യാജമാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ യദ്യൂരപ്പ ഇപ്പോള്‍ യഥാര്‍ത്ഥമെന്ന് സമ്മതിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. എം.എല്‍.എയോട് കൂറുമാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. അത് തന്റെ തന്നെ ശബ്ദമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.
ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമല്ലെന്നും അങ്ങനെയൊരു നീക്കത്തില്‍ താന്‍ ഇടപെട്ടില്ല എന്നുമായിരുന്നു യദ്യൂരപ്പ ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്. ശബ്ദം തന്റേതെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്നും യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു. അതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന നിലയായി. അപകടം മണത്തതുകൊണ്ടാണ് തുറന്നു സമ്മതിക്കാന്‍ ബിജെപി നേതാവ് ഇപ്പോള്‍ തയ്യാറായതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് ശരണഗൗഡയുമായി സംസാരിച്ചതെന്ന് യെദ്യൂരപ്പ ഒടുവില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംഭാഷണം റെക്കോഡ് ചെയ്തതായി തനിക്കറിയാം. തന്റെ അറിവോടെയാണ് അതു ചെയ്തത്. എന്നാല്‍, സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇതിനുപിന്നില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നാണ് യെദ്യൂരപ്പയുടെ കുറ്റപ്പെടുത്തല്‍.
കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പാണ് മുഖ്യമന്ത്രി കുമാരസ്വാമി യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവിട്ടത്. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്.
എന്നാല്‍ 50 കോടി സ്പീക്കര്‍ക്കു കൊടുത്തു എന്ന ഭാഗം വ്യാജമായി കെട്ടിച്ചമച്ചതാണ് എന്നാണ് യദ്യൂരപ്പയുടെ വാദം. സ്പീക്കറെ വിലയ്‌ക്കെടുക്കുമെന്നു പറഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്പീക്കര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. അദ്ദേഹം സത്യസന്ധനാണ്. കുമാരസ്വാമി കള്ളം പറയുന്നുവെന്നാണ് യദ്യൂരപ്പ ആരോപിക്കുന്നുണ്ടെങ്കിലും ശബ്ദരേഖ വ്യക്തമായി ഇതു സ്ഥിതീകരിക്കുന്നുണ്ട്.
ശരണഗൗഡയുമായി സംസാരിച്ചത് സമ്മതിച്ച സ്ഥിതിക്ക് യെദ്യൂരപ്പ രാജിവെച്ച് വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. സത്യം സമ്മതിച്ച സാഹചര്യത്തില്‍ യെദ്യൂരപ്പ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും അഭിപ്രായപ്പെട്ടു. എന്നാല്‍, യദ്യൂരപ്പ വാക്കു പാലിക്കുന്നതിന്റെ ഒരു സൂചനയും കാണുന്നില്ല.
ഇതിനിടെ, ഓപറേഷന്‍ താമരയുടെ ഭാഗമായി യദ്യൂരപ്പ നടത്തിയ മറ്റൊരു നീക്കം കൂടി പാളി. ജനതാദള്‍ നേതാവും കോലാര്‍ എം.എല്‍.എയുമായ ശ്രീനിവാസ് ഗൗഡയെ പാട്ടിലാക്കാന്‍ അഞ്ചുകോടി രൂപ നല്‍കിയതാണ് വെളിച്ചത്തുവന്ന മറ്റൊരു വിവരം. ശ്രീനിവാസ് ഗൌഡ തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പിയോടൊപ്പം ചേരണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കളായ അശ്വന്ത് നാരായണ, സി.പി യോഗേശ്വര്‍, വിശ്വനാഥ് എന്നിവര്‍ വഴിയാണ് യദ്യൂരപ്പ പണം എത്തിച്ചതെന്ന് ശ്രീനിവാസ് പറയുന്നു. സര്‍ക്കാരിനെ മറിച്ചിടാന്‍ 30 കോടിയായിരുന്നു വാഗ്ദാനം. ഇതില്‍ അഞ്ചുകോടി അഡ്വാന്‍സായിരുന്നു. കൊടുത്തയച്ച അഞ്ചുകോടി രൂപ താന്‍ കൈപ്പറ്റുകയും പിന്നീട് മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശപ്രകാരം മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക് വഴി ആ പണം തിരിച്ചു നല്‍കുകയും ചെയ്തുവെന്നാണ് ശ്രീനിവാസ് വെളിപ്പെടുത്തുന്നത്. ഇതിനോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല.
യദ്യൂരപ്പയുടെ വെളിപ്പെടുത്തലും തെളിവോടെ പിടിക്കപ്പെട്ട നീക്കങ്ങളും ബി.ജെ.പിയെ ദേശീയ തലത്തില്‍ത്തന്നെ പരിഹാസ്യമാക്കിയിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കന്‍ കോടികളുമായി തക്കം പാര്‍ത്തുനടക്കുന്ന പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ സത്യസന്ധതയും ധാര്‍മ്മികതയും പറയുന്നതെന്ന ആക്ഷേപം ശക്തമാക്കാനാണ് ഈ സംഭവവികാസങ്ങള്‍ കാരണമായത്. റഫാലിലുള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണം നേരിടുന്നതിനിടയില്‍ പണം കൊടുത്ത് കാലുമാാറ്റാനിറങ്ങി പിടിക്കപ്പെട്ടതിന് ബിജെപിയുടെ ന്യായീകരണം എന്തായിരിക്കുമെന്ന് കേള്‍ക്കാന്‍ കൌതുകത്തോടെ കാത്തിരിക്കുകയാണ് ജനം.
https://www.facebook.com/Malayalivartha


























